Police and emergency personnel deal with an incident after a car collided with pedestrians near the Liver Building during the Premier League winners parade in Liverpool, England, Monday, May 26, 2025.(AP Photo/Jon Super)
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയ ലിവർപൂളിന്റെ കിരീടാഘോഷങ്ങൾക്കിടയിലേക്ക് കാർ ഇടിച്ചു കയറി ഒട്ടേറെ പേർക്ക് പരിക്ക്. വാട്ടർ സ്ട്രീറ്റിനു സമീപത്തു വച്ചാണ് ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഓടിച്ചു കയറ്റിയത്. 50ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇന്നലെ വൈകീട്ട് പ്രാദേശിക സമയം ആറ് മണിയോടെയാണ് സംഭവം. കാറിന്റെ ഡ്രൈവറെന്നു കരുതുന്ന 53 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ടീമിന്റെ പ്രീമിയർ ലീഗ് വിജയമാഘോഷിക്കാൻ ആയിരക്കണക്കിനു ലിവർപൂൾ ആരാധകർ തെരുവുകളിൽ ഒത്തുകൂടിയിരുന്നു. തുറന്ന ബസിൽ ടീമിന്റെ പരേഡുമുണ്ടായിരുന്നു. അതിനിടെയാണ് ആളുകളെ ഇടിച്ചു തെറിപ്പിച്ച് അമിത വേഗതയിൽ കാർ ഇടിച്ചു കയറിയതെന്നു ദൃക്സാക്ഷികൾ പറയുന്നു. കാറിനടിയിൽ ഒരു കുട്ടി കുടുങ്ങിപ്പോയിരുന്നു. കുട്ടിയെ രക്ഷിച്ചതായി അഗ്നിശമന സേനാംഗം വ്യക്തമാക്കി. സംഭവം ഭീകരവാദവുമായി ബന്ധപ്പെട്ടതല്ലെന്നും മറ്റാരെയും ഇക്കാര്യത്തിൽ പിടികൂടാനില്ലെന്നും മെഴ്സിസൈഡ് പൊലീസ് വ്യക്തമാക്കി. സംഭവത്തെ ലിവർപൂൾ ക്ലബ് അപലപിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെർ സ്റ്റാമറും സംഭവത്തെ അപലപിച്ചു.
കനത്ത മഴയെ പോലും കൂസാതെയാണ് ആയിരക്കണക്കിനു വരുന്ന ലിവർപൂൾ ആരാധകർ ആഘോഷങ്ങൾക്കായി തെരുവിൽ ഒത്തുചേർന്നത്. മുഹമ്മദ് സല, ക്യാപ്റ്റൻ വിർജിൽ വാൻഡെയ്ക് അടക്കമുള്ള സൂപ്പർ താരങ്ങളും പരേഡിൽ അണിനിരന്നിരുന്നു. പത്ത് മൈലോളം ദൂരമാണ് പരേഡ് നീണ്ടത്. ചുവന്ന പുകയാൽ അന്തരീക്ഷം ചുറ്റപ്പെട്ടിരുന്നു. പടക്കം പൊട്ടിച്ചും ആഘോഷങ്ങൾ അരങ്ങേറി. അതിനിടെയാണ് അപകടം.
ഇത്തവണ 38 കളിയിൽ നിന്നു 84 പോയിന്റുകളുമായാണ് ലിവർപൂൾ പ്രീമിയർ ലീഗ് കിരീടം തിരികെ പിടിച്ചത്. അവരുടെ 20ാം പ്രീമിയർ ലീഗ് നേട്ടമാണിത്. 25 ജയം 9 സമനില 4 തോൽവികളാണ് സീസണിലെ അവരുടെ ഫലം. 29 ഗോളുകളുമായി മുഹമ്മദ് സല തന്നെയാണ് ഇത്തവണയും അവരുടെ കിരീട നേട്ടത്തിനു പിന്നിലെ ചാലക ശക്തി. പ്രീമിയർ ലീഗിലെ ടോപ് സ്‌കോററും സല തന്നെയാണ്.
content highlight: Liverpool FC