കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണത്തിൽ പ്രതികളായ വിദ്യാർഥികൾ പരീക്ഷ എഴുതേണ്ടെന്ന് കോടതി. പരീക്ഷ എഴുതിക്കണമെന്ന സിംഗിൾബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സിദ്ധാർഥന്റെ അമ്മ നൽകിയ അപ്പീലിലാണ് നടപടി.
പ്രതികളായ വിദ്യാർഥികളെ ഡി ബാർ ചെയ്ത നടപടി കോടതി ശരിവെക്കുകയും ചെയ്തു. പ്രതികളായ വിദ്യാർഥികൾക്ക് തുടർന്ന് പഠിക്കാൻ മണ്ണുത്തിയിലെ ക്യാമ്പസിൽ അവസരമൊരുക്കണമെന്ന് സിംഗിൾബെഞ്ച് ഉത്തരവിൽപറഞ്ഞിരുന്നു. എന്നാൽ, സിദ്ധാർഥന്റെ മാതാവ് ഇതിനെതിരേ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പ്രതികളായ വിദ്യാർഥികളെ മറ്റൊരു ക്യാമ്പസിലേക്ക് മാറ്റാനുള്ള ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കുകയായിരുന്നു.
നേരത്തെയുള്ള സിംഗിൾ ബെഞ്ച് ഉത്തരവിന് ശേഷം ആന്റി റാഗിങ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതികളായ വിദ്യാർഥികളെ സർവകലാശാലയിൽനിന്ന് പുറത്താക്കാനും മൂന്ന് വർഷത്തെക്ക് മാറ്റിനിർത്താനും ഡീബാർ ചെയ്യാനുമുള്ള തീരുമാനം ഉണ്ടായിരുന്നു. ഇതാണ് ഹൈക്കോടതി ശരിവെച്ചത്.