യുഡിഎഫ് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ വി ഡി സതീശനെ രൂക്ഷമായി വിമർശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലൂടെ പിണറായി വിജയനെ ഒതുക്കാനാണോ അതോ പിവി അന്‍വറിനെ ഒതുക്കനാണോ യുഡിഎഫ് ചെയര്‍മാന്‍ ഉദ്ദേശിക്കുന്നതെന്ന് ചോദിച്ച് പി വി അൻവർ. എന്തിനാണ് തന്നെ ഒതുക്കുന്നതെന്നും അദ്ദേഹവും താനുമായി എന്ത് പ്രശ്‌നമാണുള്ളത് എന്നും അന്‍വര്‍ ആരാഞ്ഞു .
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായുള്ള തന്‌റെ കൂടിക്കാഴ്ച്ച മുടക്കിയത് വി ഡി സതീശനെന്ന് പി വി അന്‍വര്‍ പറഞ്ഞു. കെ.സി. വേണുഗോപാലിനെ കാണാന്‍ കോഴിക്കോട്ട് പോയി. വൈകിട്ട് അഞ്ചുമണി മുതല്‍ ഏഴേമുക്കാല്‍ വരെ കാത്തിരുന്നു. പിന്നെ തനിക്ക് കിട്ടുന്ന വിവരം വേണുഗോപാലിന് കുറച്ച് ധൃതിയുണ്ട്, പിന്നീട് സംസാരിക്കാം എന്നായിരുന്നു. എന്നാല്‍, അന്‍വറുമായി സംസാരിച്ചാല്‍ താന്‍ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുമെന്ന് സതീശന്‍ പറഞ്ഞുവെന്ന് അറിഞ്ഞു. കെ.സിക്ക് എന്തുചെയ്യാന്‍ കഴിയും. അദ്ദേഹത്തിന് പരിധികളില്ലേ. പ്രശ്‌നം പരിഹരിക്കപ്പെടണമെന്ന ആഗ്രഹം വേണുഗോപാലിനുണ്ടായിരുന്നെന്നും അന്‍വര്‍ പറഞ്ഞു.
എനിക്കുവേണ്ടി ആരുടെയും കാലുപിടിക്കേണ്ടെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയോട് ഞാന്‍ പറഞ്ഞിരുന്നു. പിണറായിസത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തിന് താന്‍ എന്തിനും തയ്യാറായിരുന്നു. അതിനൊന്ന് കൂട്ടിപ്പിടിക്കേണ്ടേ. പ്രഖ്യാപിക്കാന്‍ ചുമതലപ്പെടുത്തിയ വ്യക്തി ഇത്രയും ദിവസം അത് ചെയ്യാതെ പിടിച്ചുവെച്ച് ഇപ്പോള്‍ എന്നോട് നയം വ്യക്തമാക്കാനാണ് പറയുന്നത്. എന്റെ നയം കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. അന്‍വര്‍ പറഞ്ഞു. അന്‍വറിനെ ഒതുക്കാനാണ് ഈ തിരഞ്ഞെടുപ്പ് ഉപയോഗിക്കുന്നതെന്ന് വ്യക്തമല്ലേ. എന്തിനാണ് തന്നെ ഒതുക്കുന്നതെന്നും അദ്ദേഹവും താനുമായി എന്ത് പ്രശ്‌നമാണുള്ളത്? ഇതിന്റെ പിന്നില്‍ നിഗൂഢമായ എന്തോ ഒരുലക്ഷ്യം അദ്ദേഹത്തിനുണ്ട്. അത് പക്ഷേ ഇപ്പോള്‍ യുഡിഎഫ് നേതൃത്വത്തിന് മനസ്സിലായിട്ടുണ്ടാവില്ല. അതിന്റെ ഏകദേശരൂപം കിട്ടിയിട്ടുണ്ടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
STORY HIGHLIGHT: pv anvar against vd satheeshan