മഴവെള്ളത്തിന്റെ ഒഴുക്കു തടസ്സപ്പെടുത്തി വെള്ളപ്പൊക്കത്തിന് കാരണമായേക്കാവുന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ദുരന്ത നിവാരണ നിയമം അനുസരിച്ച് നിർദ്ദേശം നൽകി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ.ആരുടെയും വസ്തുക്കൾ നശിപ്പിക്കാനോ നീതിരഹിതമായി പ്രവർത്തിക്കാനോ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.മഴവെള്ളം തടസ്സമില്ലാതെ ഒഴുകുന്നതിനു സ്ഥിരം സംവിധാനം വേണം.വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുന്ന വ്യക്തികൾ കോടതിയിൽ നിന്ന് സ്റ്റേ ഉത്തരവുകൾ നേടിയിട്ടുണ്ടെന്നും വെള്ളപ്പൊക്കം കുറയ്ക്കാൻ ഉദ്യോഗസ്ഥർ പോലും സഹകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആരുടെയും സ്വത്ത് കൈക്കലാക്കാനും ബുദ്ധിമുട്ടിക്കാനും സർക്കാർ ആഗ്രഹിക്കുന്നില്ല. പ്രശ്നബാധിത പ്രദേശങ്ങൾ നേരിട്ട് സന്ദർശിക്കുന്നുണ്ട്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പണികൾ തുടരാൻ അനുവദിക്കാമെന്ന്എല്ലാവരും സമ്മതിച്ചിട്ടുണ്ട്. എന്നാൽ സ്ഥിരമായ ഒരു പരിഹാരം കണ്ടെത്തേണ്ടതുണ്ട്.മഴവെള്ളം സുഗമമായി ഒഴുകുന്നുവെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ബെംഗളൂരുവിന്റെ സൽപേര് ഇല്ലാതാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി