സംസ്ഥാനത്ത് ജൂൺ രണ്ടിന് തന്നെ സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സ്കൂൾ രണ്ടാം തീയതി തീയതി തുറക്കില്ലെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മന്ത്രിയുടെ പ്രസ്താവന.
പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ ചർച്ചകൾ നടത്തി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഹൈസ്കൂൾ സമയക്രമത്തിലെ മാറ്റം സംബന്ധിച്ച് ചില അധ്യാപക സംഘടനകൾ സ്വീകരിച്ച നിലപാടുകൾ തന്നെയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രി വ്യക്തമാക്കി.
ആദ്യം 110 ദിവസവും 120 ദിവസവും തീരുമാനിച്ചിരുന്നു. പിന്നാലെ അത് കൂടിപ്പോയെന്ന് പറഞ്ഞ് കേസ് കൊടുത്തത് അധ്യാപക സംഘടനകളാണ്. സമയക്രമത്തിലെ മാറ്റം പഠിക്കാൻ നിയോഗിച്ച കമ്മീഷൻ നൽകിയ റിപ്പോർട്ട് ആണ് ഇന്നലെ പൊതു വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
സ്കൂൾ തുറന്ന് ഒരാഴ്ചക്കകം പാചക തൊഴിലാളികളുടെ കുടിശ്ശിക തീർക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്രസർക്കാരിന്റെ ഫണ്ട് ലഭിച്ചാൽ മാത്രമേ പാചക തൊഴിലാളികളുടെ വേതന വിഷയം പൂർണമായി പരിഹരിക്കാൻ കഴിയുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.