രാജ്യത്ത് 3395 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. 1336 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗബാധ കഴിഞ്ഞ ആഴ്‌ചയിൽ നിന്നും അഞ്ച് മടങ്ങ് വർധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
തൊട്ടുപിന്നാലെ മഹാരാഷ്ട്ര (467), ഡൽഹി (375), ഗുജറാത്ത് (265) എന്നീ സംസ്ഥാനങ്ങളാണ്. കർണാടകയിൽ 234, പശ്ചിമ ബംഗാളിൽ 205, തമിഴ്‌നാട്ടിൽ 185 എന്നിങ്ങനെയും കേസുകള്‍ പുതുതായി രജിസ്‌റ്റർ ചെയ്‌തു. കൊവിഡ് കേസുകളുടെ പ്രതിദിന വർധനവും ഏറ്റവും കൂടുതൽ കേരളത്തിലാണ്.
685 പേരുടെ വർധനവാണ് രാജ്യത്ത് ഒറ്റ ദിവസം കൊണ്ടുണ്ടായത്. ഇതിൽ 189 കേസുകളും കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്‌തത്. 89 കേസുകളുമായി വെസ്‌റ്റ് ബംഗാളും 86 കേസുകളുമായി കർണാടകയും 81 കേസുകളുമായി ഡൽഹിയും പ്രതിദിന വർധനവിൽ തൊട്ടുപുറകിലുണ്ട്. ചണ്ഡീഗഡിലാണ് ഏറ്റവും കുറവ് കേസുകള്‍ റിപ്പോർട്ട് ചെയ്‌തത്. ഒരു കേസ് മാത്രം. സിക്കിമിൽ ഇതുവരെ കേസുകള്‍ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
രോഗമുക്തി നേടിയവരുടെ എണ്ണത്തിലും കേരളമാണ് മുന്നിൽ. 425 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. കഴിഞ്ഞ ദിവസം മാത്രം 87 പേർ. ഡൽഹി (266), മഹാരാഷ്‌ട്ര (207), തമിഴ്‌നാട് (195) എന്നിങ്ങനെയാണ് തൊട്ടുപുറകെയുള്ള കണക്കുകള്‍. ഇതോടെ 1435 പേർ ഇതുവരെ രാജ്യത്ത് രോഗമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കേരളത്തിലുള്‍പ്പെടെ നാല് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഡൽഹി, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് ബാക്കി മൂന്ന് മരണങ്ങള്‍ റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ഈ വർഷത്തെ ആകെ മരണസംഖ്യ 26 ആയി ഉയർന്നു. ഇതോടെ കേരളത്തിലെ ആകെ കൊവിഡ് മരണങ്ങള്‍ 6 ആയി. 7 മരണങ്ങള്‍ റിപ്പോർട്ട് ചെയ്‌ത മഹാരാഷ്‌ട്രയാണ് കണക്കുകളിൽ മുന്നിൽ.
ഉയർന്ന പരിശോധനാ നിരക്കായിരിക്കാം കേരളത്തിലെ കൊവിഡ് കേസുകളിലെ വർധനവിന് കാരണമെന്നാണ് വിലയിരുത്തുന്നത്. രണ്ട് പുതിയ ഒമിക്രോൺ ഉപവകഭേദങ്ങളായ LF.7, NB.1.8.1 എന്നിവയും രാജ്യത്തെ വർധനവിന് കാരണമാകുന്നുണ്ടെന്ന് വിദഗ്‌ധർ പറയുന്നു. അതേസമയം JN.1 രാജ്യത്തെ ഏറ്റവും പ്രബലമായ സ്ട്രെയിൻ ആയി തന്നെ തുടരുകയാണ്. എന്നാൽ ഈ വകഭേദങ്ങള്‍ ഒന്നും തന്നെ ലോകാരോഗ്യ സംഘടനയുടെ ആശങ്കാ ലിസ്‌റ്റിൽ ഇടംപിടിച്ചിട്ടില്ലെന്നത് ആശ്വാസകരമാണ്.
അതുകൊണ്ട് തന്നെ പരിഭ്രാന്തരാവേണ്ടതില്ലെന്നും മുന്‍കരുതലുകള്‍ കൃത്യമായി എടുക്കാനുമാണ് ആരോഗ്യവകുപ്പ് നിർദേശിക്കുന്നത്. രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കിടക്കകൾ, ഓക്‌സിജൻ സിലിണ്ടറുകൾ, വാക്‌സിനുകൾ തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കാൻ സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചിട്ടുണ്ട്. പൊതുവിടങ്ങളിൽ മാസ്‌ക് ധരിക്കാനും നിർദേശമുണ്ട്.