India

സിക്കിമിൽ മണ്ണിടിച്ചിൽ: മൂന്ന് മരണം, കാണാതായവർക്കായി തിരച്ചിൽ തുടരുന്നു

വടക്കൻ സിക്കിമിലെ ചാറ്റൻ പ്രദേശത്ത് ഞായറാഴ്ച വൈകുന്നേരം ഉണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. കാണാതായ 9 പേർക്കായി തിരച്ചിൽ തുടരുന്നു. സൈനിക ക്യാമ്പിന് സമീപമാണ് അപകടം ഉണ്ടായത്. മരിച്ചവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലും പാലം തകർച്ചയും ടീസ്റ്റ നദിയിലെ ജലനിരപ്പ് ഉയരലും കാരണം ലാച്ചൻ, ലാച്ചുങ് മേഖലകളിൽ ആയിരത്തിലധികം വിനോദസഞ്ചാരികൾ കുടുങ്ങി. മണ്ണിടിച്ചിൽ സമീപത്തെ ജനവാസ കേന്ദ്രങ്ങൾക്ക് വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്.

മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ദുരിതബാധിത പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്നും സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ലാച്ചുങ്ങിൽ കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തുന്നതിനായി ഏകോപിതമായ ഒഴിപ്പിക്കൽ ശ്രമം നടക്കുന്നുണ്ട്. ലാച്ചുങ് ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് ഗ്യാറ്റ്സോ ലാച്ചുങ്പ, പോലീസ്, വനം ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരോടൊപ്പം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.