Business

പ്രതിരോധ മേഖലയിൽ അനിൽ അംബാനിയുടെ ലക്ഷ്യം 3,000 കോടിയുടെ കയറ്റുമതി!!

അനില്‍ അംബാനിയുടെ തിരിച്ചുവരവില്‍ കടമുക്തമായ കമ്പനികളില്‍ ഒന്ന് റിലയന്‍സ് ഇന്‍ഫ്രസ്ട്രക്ച്ചര്‍ ആണ്. നിലവില്‍ കമ്പനി പ്രതിരോധ മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യന്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ആഗോളതലത്തില്‍ വന്‍ ഡിമാന്‍ഡുണ്ട്. ഈ അവസരം മുതലെടുക്കാനാണ് അനില്‍ അംബാനിയുടെ നീക്കം. റിലയന്‍സ് ഇന്‍ഫ്രയ്ക്ക് കീഴില്‍ പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡിനെ പറ്റി നിങ്ങള്‍ക്ക് അറിയാമെന്നു കരുതുന്നു. വമ്പന്‍ വെടിക്കോപ്പ് കയറ്റുമതിയാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്.

 

2027 സാമ്പത്തിക വര്‍ഷാവസാനത്തോടെ 155 എംഎം വെടിക്കോപ്പുകളും, അനുബന്ധ ഭാഗങ്ങളും കയറ്റുമതി ചെയ്യുന്നതിലൂടെ 3,000 കോടി രൂപയാണ് അനില്‍ അംബാനി കമ്പനി ലക്ഷ്യം വയ്ക്കുന്നത്. ഈ വര്‍ഷം 1,500 കോടിയുടെ വലിയ കാലിബര്‍ വെടിക്കോപ്പുകള്‍ കയറ്റുമതി ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇതുവരെ പ്രതിരോധ കയറ്റുമതി വഴി കമ്പനി 100 കോടി രൂപ നേടിക്കഴിഞ്ഞു. യൂറോപ്പ്, തെക്കുകിഴക്കന്‍ ഏഷ്യ വിപണികളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

റിലയന്‍സ് ഡിഫന്‍സ് വഴി ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് പ്രതിരോധ ഉപകരണ കയറ്റുമതിക്കാരില്‍ ഒരാളായി മാറുകയെന്ന വമ്പന്‍ ലക്ഷ്യമാണ് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചറിനുള്ളത്. ആഗോള പ്രതിരോധ നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന പങ്ക് നേട്ടമാകുമെന്നു കമ്പനി പ്രതീക്ഷിക്കുന്നു. ഇതിന്റെ ഭാഗമായാണ് കമ്പനി യൂറോപ്യന്‍ യൂണിയനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇവിടെ റീസ്റ്റോക്കിംഗിനായി പീരങ്കി വെടിയുണ്ടകള്‍ക്ക് വലിയ ഡിമാന്‍ഡ് ഉണ്ട്.

മഹാരാഷ്ട്രയിലെ രത്നഗിരിയിലുള്ള ധീരുഭായ് അംബാനി ഡിഫന്‍സ് സിറ്റി (DADC) 1,000 ഏക്കര്‍ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. 5,000 കോടിയാണ് വിപണിമൂല്യം. ഇന്ത്യയിലെ ഒരു സ്വകാര്യ കമ്പനിയുടെ ഏറ്റവും വലിയ ഗ്രീന്‍ഫീല്‍ഡ് പ്രതിരോധ പദ്ധതിയാണിത്. ഡസ്സല്‍ഡോര്‍ഫില്‍ നിന്നുള്ള റെയിന്‍മെറ്റാല്‍ എജി എന്ന വലിയ കമ്പനിയുമായും റിലയന്‍സ് ഡിഫന്‍സ് പങ്കാളിത്തം സ്ഥാപിച്ചു കഴിഞ്ഞു. പുതിയ സാങ്കേതികവിദ്യയും, വൈദഗ്ധ്യവും കൊണ്ടുവരാന്‍ ഇതു സഹായകരമാകും.