World

ഗാസയിൽ ഭക്ഷണവിതരണ കേന്ദ്രത്തിനടുത്ത് വീണ്ടും ഇസ്രയേലിന്റെ വെടിവെപ്പ്: 27 പലസ്തീൻകാർ മരിച്ചു

തെല്‍ അവീവ്: ഗസ്സയിലെ ഭക്ഷ്യവിതരണ കേന്ദ്രത്തില്‍ നൂറിലേറെ പേരെ കൊന്നൊടുക്കിയ ഇസ്രായേല്‍ ക്രൂരതക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നതിനിടയിലും സമാനകൃത്യം ആവർത്തിച്ച് ഇസ്രയേൽ. തെക്കൻഗാസയിലെ റാഫയിൽ ഭക്ഷണവിതരണകേന്ദ്രത്തിനടുത്ത് ചൊവ്വാഴ്ച ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ 27 പേർ മരിച്ചു. 184 പേർക്കു പരുക്കേറ്റു. ഇതേസ്ഥലത്തു ഞായറാഴ്ച ഇസ്രയേൽ നടത്തിയ വെടിവയ്പിൽ 31 പേരും തിങ്കളാഴ്ച 3 പേരും കൊല്ലപ്പെട്ടിരുന്നു.

ഇസ്രയേൽ മേൽനോട്ടത്തിൽ യുഎസ് കരാറുകാരായ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തുന്ന ഭക്ഷണവിതരണകേന്ദ്രത്തിൽ 8 ദിവസത്തിനിടെ 102 പലസ്തീൻകാർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഭക്ഷണപ്പൊതിക്കായി എത്തിയവർ വരിതെറ്റിച്ചതിനാലാണു വെടിവച്ചതെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ ഭാഷ്യം.

മേയ് 27ന് ആരംഭിച്ച ജി.എച്ച്.എഫ് കേന്ദ്രങ്ങളിലെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ നടന്ന സിവിലിയന്‍ കുരുതിയില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാണ് യു.എന്‍ ആവശ്യം.എന്നാല്‍ ഇസ്രായേല്‍ സ്വന്തം നിലക്ക് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതായി വൈറ്റ്ഹൗസ് പ്രതികരിച്ചു.