യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസില്‍ പ്രത്യേക പ്രോസിക്യൂട്ടര്‍ വേണമെന്ന ആവശ്യത്തിൽ ആറാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി.ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സിംഗിള്‍ ബെഞ്ചാണ് നിർദേശം നൽകിയത്. അതുവരെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു.
ഷുഹൈബിന്‍റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഷുഹൈബിന്റെ മാതാപിതാക്കളെ കൂടാതെ സംഭവത്തിൽ ഗുരുതരമായി പരുക്ക് പറ്റിയ റിയാസും നൗഷാദും ഇതേ ആവശ്യം ഹർജിലൂടെ ഹൈക്കോടതിയിൽ ഉന്നയlച്ചിരുന്നു.
സിപിഎം നേതൃത്വത്തിന്‍റെ അറിവോടെ ക്വട്ടേഷൻ സംഘം നടത്തിയ ഹീനമായ കൊലപാതകമാണ് ഷുഹൈബിന്‍റേതെന്നും ആയതിനാൽ സിപിഎം നയിക്കുന്ന സർക്കാർ നിയമിച്ച പ്രോസിക്യൂട്ടറിൽ നിന്നും നീതി ലഭിക്കില്ലയെന്നും കുടുംബം വാദിച്ചിരുന്നു.
ഷുഹൈബ് വധക്കേസിന്‍റെ വിചാരണക്ക് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനായി 2025 മാർച്ച് മാസം 13 ന് സർക്കാരിനു നൽകിയ അപേക്ഷയിൽ തീരുമാനമെടുത്തില്ലെന്നാരോപിച്ചായിരുന്നു ഹർജി. തുടർന്നാണ് ഈ അപേക്ഷയിൽ സർക്കാർ ആറാഴ്ച്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന ഹൈക്കോടതിയുടെ നിർദേശം.തലശ്ശേരി മൂന്നാം അഡീ. സെഷൻസ് കോടതിയിലെ വിചാരണാ നടപടികൾക്കാണ് അതുവരെ സ്റ്റേ. 2018 ഫെബ്രുവരി 12 നാണ് യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊലപ്പെട്ടത്