നിലമ്പൂരില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി അനന്തു പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വനം മന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമെന്നും ക്രൂരതയെന്നും മനുഷ്യത്വ രഹിതമെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. മന്ത്രി അത് തെളിയിക്കാന്‍ താന്‍ ആവശ്യപ്പെടുകയാണെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്ന മന്ത്രി എ കെ ശശീന്ദ്രന്റെ പ്രസ്താവനയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ വകുപ്പ് ദയനീയമായ പരാജയമാണ്. വന്യമൃഗ ശല്യം കേരളത്തിലെ ഒരു പൊതുപ്രശ്‌നമായി മാറിയിട്ടുണ്ട്. അവസാനം മുഖ്യമന്ത്രി ഇടപെടാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പത്ത് തവണയെങ്കിലും വിഷയം ഞാന്‍ നിയമസഭയില്‍ ഉന്നയിച്ചിട്ടുണ്ട്. തീര്‍ത്തും നിഷ്‌ക്രിയമായാണ് മന്ത്രി ആ വകുപ്പിനെ കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ പരാജയമാണ് പലവിഷയങ്ങളുടെയും കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്തുകൊണ്ടാണ് ആളുകള്‍ വൈദ്യുതി കെണി വെക്കാന്‍ നിര്‍ബന്ധിതരാകുന്നത്. വന്യമൃഗ ശല്യം രൂക്ഷമാകുന്നത് കൊണ്ടാണ്. സ്വന്തം വകുപ്പിന്റെ പരാജയം മറ്റുള്ളവരില്‍ പഴിചാരാന്‍ ശ്രമിക്കുകയാണ്. അത് അടിസ്ഥാന രഹിതമാണ്. അത് തെളിയിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടിയുടെ മരണത്തില്‍ ഗവണ്‍മെന്റാണ് ഉത്തരവാദിയെന്നും അതില്‍ നിന്ന് രക്ഷപെടാനാണ് രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.