ഇന്റർവ്യൂ സ്റ്റാർ എന്നാണ് ധ്യാൻ ശ്രീനിവാസൻ ഇൻഡസ്ട്രിയിൽ അറിയപ്പെടുന്നത്. തിര എന്ന മലയാള ചിത്രത്തിലൂടെയാണ് ധ്യാൻ അഭിനയ രംഗത്തേക്ക് ചുവട് വയ്ക്കുന്നത്. അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ചേട്ടനായ വിനീത് ശ്രീനിവാസനെ കുറിച്ചും അച്ഛനായ ശ്രീനിവാസനെ കുറിച്ചും മനസ് തുറക്കുകയാണ് നടൻ.
ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ:
എത്ര തിരക്കാണെങ്കിലും കൃത്യമായ ഇടവേളയിൽ അച്ഛൻ വീട്ടിൽ വരുമായിരുന്നു. വന്നാൽ പിന്നെ ആഘോഷമാണ്. അച്ഛൻ്റെ സുഹൃത്തുക്കൾ വീട്ടിൽ വരും. ചെയ്യാൻ പോകുന്ന സിനിമയുടെ കഥയൊക്കെ അച്ഛൻ അവരോടു പറയും. ഒരു മറവത്തൂർ കനവിൻ്റെയും ചിന്താവിഷ്ടയായ ശ്യാമളയുടെയുമൊക്കെ കഥ ഞാൻ കേട്ടിട്ടുണ്ട്.
അച്ഛനും കൂട്ടുകാരും കൂടി ഇരുന്നാൽ പിന്നെ ആരെയും കാണാൻ പറ്റില്ല. ചൂളയിൽ നിന്നു പുക വരുന്നതുപോലെയാണ് പുകവലി. പഴയ ട്രിപ്പിൾ ഫൈവ് ആണ് അച്ഛൻ്റെ ബ്രാൻഡ്. അച്ഛൻ ഇങ്ങനെ പുകവലിക്കുന്നതിൽ ഏട്ടന് കലിപ്പാണ്.
എനിക്ക് സിഗററ്റ് മണം ഇഷ്ടമായിരുന്നു. മുതിർന്നപ്പോൾ ഞാൻ നല്ല പുകവലിക്കാരനായി. ഏട്ടൻ നേരെ തിരിച്ചും.
ഏട്ടൻ ഇടയ്ക്കിടയ്ക്ക് എന്നെ ഉപദേശിക്കും. ‘അച്ഛനെ നോക്ക്. അച്ഛൻ്റെ ആരോഗ്യം മോശമായി വരുന്നു. നീ പുകവലിക്കരുത്, മദ്യപിക്കരുത്’ എന്നൊക്കെ പറയും. പറയുമ്പോൾ ഏട്ടൻ്റെ കണ്ണ് നിറയും.