കടലിൽ മുങ്ങിയ കപ്പലിലെ എണ്ണ ചോർച്ച തടയാൻ ദൗത്യം തുടങ്ങി. മുങ്ങൽ വിദഗ്ധർ അടങ്ങുന്ന ദൗത്യം സംഘം കടലിലേക്ക് പുറപ്പെട്ടു. 12 അംഗ മുങ്ങൽ വിദഗ്ധരാണ് ദൗത്യ സംഘത്തിൽ ഉള്ളത്. ആദ്യ ദൗത്യം കപ്പലിലെ എണ്ണ ടാങ്കുകളിൽ നിന്നുള്ള എണ്ണ ചോർച്ച തടയൽ ആണ് ലക്ഷ്യം.
വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക്ക് പോയ എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ കപ്പലാണ് കഴിഞ്ഞ ദിവസം അപകടത്തിൽപെട്ടത്. 28 വർഷം പഴക്കമുള്ള കപ്പലാണിത്. 1997 ലാണ് നിർമ്മിച്ചത്. പിറ്റേന്ന് രാവിലെയോടെ, ഒന്നിലധികം കണ്ടെയ്‌നറുകൾ വെള്ളത്തിൽ വീണു മുങ്ങാൻ തുടങ്ങി.
ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) പറയുന്നതനുസരിച്ച്, ഞായറാഴ്ച പുലർച്ചെ കടൽക്ഷോഭത്തെ തുടർന്ന് കപ്പൽ പെട്ടെന്ന് ചരിയുകയായിരുന്നു. കടലിലേക്ക് വീണ കണ്ടെയ്നറുകളിൽനിന്ന് എണ്ണ പടരാനുള്ള സാധ്യതയുണ്ടായിരുന്നു എന്നാണ്.
മുങ്ങിയ കപ്പലിൽ 640 കണ്ടെയ്‌നറുകൾ ഉണ്ടായിരുന്നതായി കോസ്റ്റ് ഗാർഡ് അറിയിച്ചു, അതിൽ 13 എണ്ണം “അപകടകരമായ ചരക്ക്” അടങ്ങിയതും 12 എണ്ണം കാൽസ്യം കാർബൈഡ് അടങ്ങിയതുമാണ്. കൂടാതെ, കപ്പലിലെ ടാങ്കുകളിൽ 84.44 മെട്രിക് ടൺ ഡീസലും 367.1 മെട്രിക് ടൺ ഫർണസ് ഓയിലും ഉണ്ടായിരുന്നു.