മൂന്ന് വർഷമായി തുടരുന്ന റഷ്യ യുക്രെയ്ൻ യുദ്ധം സമാധനത്തിന്റെ പാതയിലേക്കെന്ന സൂചന നൽകുന്നതായിരുന്നു ഇരു രാജ്യങ്ങളും അടുത്തിടെ നടത്തിയ ചർച്ചകൾ. എന്നാൽ കാര്യങ്ങൾ വീണ്ടും മാറി മറിയുകയാണ്. തുർക്കിയുടെ സാംസ്‌കാരിക കേന്ദ്രമായ ഇസ്താംബൂളിൽ വച്ച് റഷ്യയയും യുക്രെയ്‌നും കഴിഞ്ഞ ആഴ്ച ചർച്ച നടത്തിയിരുന്നു. മൃതദേഹങ്ങൾ കൈമാറാനുള്ള നടപടികൾ ഈ ആഴ്ച ആരംഭിക്കാനായിരുന്നു കൂടിക്കാഴ്ചയിലെ ധാരണ. ഇതിന് വിപരീതമായ പ്രസ്ഥാവനകളാണ് ഇപ്പോൾ ഇരു രാജ്യങ്ങളും നടത്തുന്നത്.
യുക്രെയ്ൻ സൈനികരുടെ മൃതദേഹങ്ങളുമായി ട്രെയിനുകൾ ഉടൻ രാജ്യാന്തര അതിർത്തിയിലേക്ക് അയക്കുമെന്ന് റഷ്യ അറിയിക്കുന്നു. തടവുകാരെ കൈമാറുന്നതുമായി ബന്ധപ്പെട്ട് യുക്രെയ്നുമായുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് ഈ നീക്കം. “ഒരു മണിക്കൂറിനുള്ളിൽ സൈനികരുടെ മൃതദേഹങ്ങളുമായി ട്രെയിനുകൾ പുറപ്പെടും,” എന്ന് റഷ്യൻ ലെഫ്റ്റനൻ്റ് ജനറൽ അലക്സാണ്ടർ സോറിൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ബെലാറസിലെ നോവയ ഗൂട്ടക്ക് സമീപം സൈനികരുടെ മൃതദേഹങ്ങൾ കൈമാറാൻ റഷ്യ ശ്രമിച്ചിരുന്നു. എന്നാൽ യുക്രെയ്ൻ മൃതദേഹങ്ങൾ ഏറ്റുവാങ്ങിയില്ലെന്നാണ് റഷ്യ ആരോപിക്കുന്നത്. യുക്രെയ്ൻ ഇത് നിഷേധിച്ചതോടെ വിഷയം വിവാദമായി. ഈ ആഴ്ച ഇസ്താംബൂളിൽ നടന്ന സമാധാന ചർച്ചകളിൽ 6,000ത്തിലധികം മൃതദേഹങ്ങൾ കൈമാറാൻ ധാരണയായിരുന്നുവെന്ന് സോറിൻ പറഞ്ഞു. യുക്രെയ്ൻ പ്രതിരോധ ഇൻ്റലിജൻസിൻ്റെ തലവൻ കിറിലോ ബുഡാനോവ് ഇത് നിഷേധിച്ചു. ഇസ്താംബൂളിൽ ഉണ്ടാക്കിയ കരാറുകൾ യുക്രെയ്ൻ കർശനമായി പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
“മൃതദേഹങ്ങൾ കൈമാറാനുള്ള നടപടികൾ അടുത്ത ആഴ്ച ആരംഭിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. റഷ്യൻ ഭാഗത്തെ ഇക്കാര്യം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എല്ലാം പദ്ധതി അനുസരിച്ചാണ് നടക്കുന്നതെന്നും ബുഡാനോവ് പറഞ്ഞു. റഷ്യയും യുക്രെയ്നും തമ്മിൽ കഴിഞ്ഞ ശനിയാഴ്ച നടത്താനിരുന്ന തടവുകാരുടെ കൈമാറ്റം നടന്നില്ല. അവസാന നിമിഷം യുക്രെയ്ൻ ഇത് മാറ്റിവച്ചുവെന്ന് റഷ്യ അവകാശപ്പെട്ടു. എന്നാൽ ഇത് ക്രെംലിൻ്റെ “വൃത്തികെട്ട വിവര കളികൾ” ആണെന്ന് പറഞ്ഞ് യുക്രെയ്ൻ അധികൃതർ നിഷേധിച്ചു.
മൂന്ന് വർഷം നീണ്ട യുദ്ധത്തിനിടയിലും ഇത്തരം കൈമാറ്റങ്ങൾ സാധാരണമായിരുന്നു. ഈ ആഴ്ച ഇസ്താംബൂളിൽ നടന്ന ചർച്ചകളുടെ ഏക ഫലവും ഈ കൈമാറ്റമായിരുന്നു. യുദ്ധത്തടവുകാരെയും മരിച്ച സൈനികരെയും കൈമാറുന്നത് യുക്രെയ്ൻ അപ്രതീക്ഷിതമായി മാറ്റിവെച്ചുവെന്ന് റഷ്യ പറഞ്ഞു. ഇതോടെ നൂറുകണക്കിന് യുക്രെയ്ൻ മൃതദേഹങ്ങൾ ഏറ്റെടുക്കാൻ ആളില്ലാതെ റഫ്രിജറേറ്റർ ട്രക്കുകളിൽ കാത്തിരിക്കുകയാണ്. റഷ്യയുടെ വാദങ്ങൾ യുക്രെയ്ൻ നിഷേധിച്ചു. ഗുരുതരമായി പരിക്കേറ്റവരെയും യുവ സൈനികരെയും ശനിയാഴ്ച കൈമാറാൻ ഇരുപക്ഷവും സമ്മതിച്ചിരുന്നു. എന്നാൽ സൈനികരുടെ മൃതദേഹങ്ങൾ കൈമാറുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെന്ന് യുക്രെയ്ൻ വ്യക്തമാക്കി.