പലകുറി മാറ്റിവച്ച ആക്സിയം 4 ബഹിരാകാശ ദൗത്യ വിക്ഷേപണം ജൂണ്‍ 19ന് നടക്കുമെന്ന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ്.രണ്ടാഴ്ച ബഹിരാകാശത്ത് ചിലവഴിച്ച ശേഷമാകും ശുഭാൻഷു അടക്കമുള്ള നാലംഗ സംഘം തിരിച്ചെത്തുക. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബഹിരാകാശ സഹകരണത്തിന്റെ ഫലമായുണ്ടാകുന്ന Ax-4 ന്റെ ഭാഗമാണ് ഈ ദൗത്യം.
മോശം കാലാവസ്ഥയും ബഹിരാകാശ പേടകത്തിന്റെ അന്തിമ തയ്യാറെടുപ്പുകളും കാരണമാണ് യാത്ര മാറ്റിവെച്ചത്. ഫാൽക്കൺ 9 റോക്കറ്റിന്റെയും ഡ്രാഗൺ ബഹിരാകാശ പേടകത്തിന്റെയും കാലാവസ്ഥാ പ്രവചനവും ഗതാഗത പ്രക്രിയയും കണക്കിലെടുത്താണ് ഈ മാറ്റം വരുത്തിയതെന്ന് നാസ, സ്പേസ് എക്സ് ടീമുകൾ അറിയിച്ചു. സ്പേസ് എക്സിന്റെ 53-ാമത്തെ ഡ്രാഗൺ ദൗത്യമായിരിക്കും എക്സ്-4 ദൗത്യം. 15-ാമത്തെ മനുഷ്യ ബഹിരാകാശ ദൗത്യവും 48-ാമത്തെ ഐഎസ്എസ് യാത്രയുമാണിത്.
ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. ഐഎസ്ആർഒ, ആക്സിയം സ്പേസ്, സ്പേസ് എക്സ് എന്നിവ തമ്മിലുള്ള നിർണായക ഏകോപന യോഗത്തിന് ശേഷമാണ് വിക്ഷേപണ തീയതി സ്ഥിരീകരിച്ചത്. യോഗത്തിൽ, ഉദ്യോഗസ്ഥർ സമീപകാല സാങ്കേതിക ആശങ്കകൾ പരിഹരിച്ചു, പ്രത്യേകിച്ച് ഫാൽക്കൺ 9 വിക്ഷേപണ വാഹനത്തിൽ മുമ്പ് കണ്ടെത്തിയ ദ്രാവക ഓക്സിജൻ ചോർച്ച.
ഇന്ത്യയുടെ ഗഗൻയാൻ പ്രോഗ്രാമിലെ നാല് ബഹിരാകാശയാത്രികരിൽ ഒരാളാണ് ശുഭ്ൻഷു ശുക്ല. ഈ ദൗത്യത്തിനായി ഇന്ത്യ ഇതുവരെ കുറഞ്ഞത് 548 കോടി രൂപ ചെലവഴിച്ചു. ഇതിൽ ശുഭാൻഷു ശുക്ലയുടെയും അദ്ദേഹത്തിന്റെ ബാക്കപ്പ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായരുടെയും വിക്ഷേപണവും പരിശീലനവും ഉൾപ്പെടുന്നു. പ്രശാന്ത് നായരും ഗഗൻയാൻ പ്രോഗ്രാമിന്റെ ഭാഗമാണ്. ശുഭാൻഷുവിന് സ്പേസ് എക്സും ആക്സിയം സ്പേസും പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.
മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ, മിഷൻ സ്പെഷ്യലിസ്റ്റുകളായ പോളണ്ടിൽ നിന്നുള്ള സ്ലാവോസ് ഉസ്നാൻസ്കി വിസ്നിയേവ്സ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കപു എന്നിവരാണ് ദൗത്യസംഘത്തില്‍ ശുഭാൻഷുവിനൊപ്പമുള്ളത്. ദൗത്യത്തിലെ ഗ്രൂപ്പ് ക്യാപ്റ്റനാണ് ശുഭാൻഷു ശുക്ല. ഇന്ത്യയെ സംബന്ധിച്ച് ഏറെ നിർണായകമാണ് ഈ ദൗത്യം. കാരണം ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഐഎസ്ആർഒയുടെ നാല് ബഹിരാകാശ യാത്രികരിൽ ഒരാളാണ് ശുഭാൻഷു. അതുകൊണ്ട് തന്നെ ശുഭാൻഷുവിൻ്റെ ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര ഇന്ത്യ വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.