ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റർ അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേരും മരിച്ചു. കേദാർനാഥ് ധാമിൽ നിന്ന് ഗുപ്തകാശിയിലേക്ക് പറക്കുകയായിരുന്ന ആര്യൻ ഏവിയേഷൻ ഹെലികോപ്റ്റർ ഒരു വനത്തിൽ തകർന്നുവീഴുകയായിരുന്നു. പുലർച്ചെ 5:20-ന് നടന്ന അപകടത്തിൽ ആറ് തീർത്ഥാടകരും ഒരു പൈലറ്റും ഉൾപ്പെടെ ഏഴുപേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (യുസിഎഡിഎ) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യാത്രക്കാർ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. സാങ്കേതിക തകരാറുകളും പ്രതികൂല കാലാവസ്ഥയുമാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കന്നുകാലികൾക്ക് തീറ്റ ശേഖരിക്കാൻ പോയ നാട്ടുകാരാണ് ഹെലികോപ്റ്റർ കാണാതായത് ആദ്യം ശ്രദ്ധിച്ചത്. തുടർന്ന്, അവർ അപകടം അധികാരികളെ അറിയിക്കുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെയും (എൻഡിആർഎഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ്‌ഡിആർഎഫ്) സംഘങ്ങൾ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
മെയ് 2-ന് ഹിമാലയൻ ക്ഷേത്രമായ കേദാർനാഥിന്റെ നട തുറന്നതിന് ശേഷമുള്ള അഞ്ചാമത്തെ അപകടമാണിത്. ഇതിന് മുമ്പ്, ജൂൺ 7-ന്, കേദാർനാഥിലേക്ക് പോവുകയായിരുന്ന ഒരു ഹെലികോപ്റ്റർ ടേക്ക് ഓഫ് ചെയ്യുന്നതിനിടെ സാങ്കേതിക തകരാർ കാരണം ഉത്തരാഖണ്ഡിലെ ഒരു ഹൈവേയിൽ അടിയന്തര ലാൻഡിംഗ് നടത്താൻ നിർബന്ധിതമായിരുന്നു.
കെട്ടിടങ്ങൾക്ക് സമീപം അപകടകരമായി ഇറങ്ങിയ ആ ഹെലികോപ്റ്ററിൻ്റെ ടെയിൽ റോട്ടർ ഒരു പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന അഞ്ച് തീർത്ഥാടകർ സുരക്ഷിതരായി രക്ഷപ്പെട്ടു, എന്നാൽ പൈലറ്റിന് നിസാര പരിക്കുകൾ ഉണ്ടായിരുന്നു.