നിലമ്പൂർ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പെൻഷൻ കൊടുക്കുന്നുവെന്ന പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിനെതിരെ എം സ്വരാജ് രംഗത്ത്. പെൻഷനെ കൈക്കൂലി എന്ന് ആക്ഷേപിച്ച കോൺഗ്രസ് നേതാക്കളുടെ ഹൃദയ ശൂന്യത വിമർശിക്കപ്പെടണമെന്ന് എം സ്വരാജ് പറഞ്ഞു.
സർക്കാരിന് തോന്നുമ്പോഴോ തെരഞ്ഞെടുപ്പ് കാലത്തോ അല്ല പെൻഷൻ കൊടുക്കേണ്ടതെന്നും പെൻഷൻ രാഷ്ട്രീയവൽക്കരിച്ചിരിക്കുകയാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞിരുന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഈ സംസ്ഥാനത്ത് ഒരു മാറ്റം കൊണ്ടുവരണം. ആ മാറ്റത്തിന് വേണ്ടിയുള്ള ആദ്യ അവസരമാണ് ഈ തെരഞ്ഞെടുപ്പെന്നും പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു.
മനുഷ്യനെ കണക്കാക്കുന്ന രീതിയിൽ വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണം എന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ തയ്യാറാക്കിയ പുതിയ നയം കേന്ദ്രം അംഗീകരിക്കണം. വന്യജീവി പ്രശ്നം കോൺഗ്രസ് ഉയർത്തുകയാണെങ്കിൽ സ്വാഗതാർഹമെന്നും എം സ്വരാജ് പറഞ്ഞു.