കരുവാരക്കുണ്ട്: കേരളാംകുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഗ്രാമപ്പഞ്ചായത്തധികൃതരുടെ നിർദ്ദേശം. മലയോരത്തെ ശക്തമായ മഴയിൽ വിനോദസഞ്ചാരകേന്ദ്രമായ കേരളാംകുണ്ടിലെ വെള്ളച്ചാട്ടത്തിലേക്കുള്ള കുത്തൊഴുക്ക് കൂടി സാഹചര്യത്തിലാണ് നടപടി.
അപകടസാധ്യത മുൻനിർത്തി ഇങ്ങോട്ടുള്ള യാത്ര ഒഴിവാക്കാൻ കരുവാരക്കുണ്ട് ഗ്രാമപ്പഞ്ചായത്തധികൃതർ നിർദേശിച്ചു. രണ്ടുമാസം മഴപെയ്തപ്പോൾ ഉണ്ടായതിനേക്കാൾ ശക്തമായ മലവെള്ളപ്പാച്ചിലാണ് രണ്ടുദിവസമായി മലയോരത്ത്. മലവാരത്തുനിന്ന് ഉദ്‌ഭവിക്കുന്ന കാട്ടുചോലകളിലും പുഴകളിലും ഒഴുക്കിന്റെ ശക്തി കൂടുതലാണ്.
നിലവിലെ സാഹചര്യത്തിൽ ജാഗ്രതപുലർത്താനുള്ള നിർദേശം നൽകുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നാണ് അധികൃതർ പറയുന്നത്. മലമുകളിലുള്ള വെള്ളച്ചാട്ടത്തിൽ അകപ്പെട്ടാൽ ഒരുതരത്തിലും രക്ഷാപ്രവർത്തനം സാധ്യമല്ല. വാഹനങ്ങൾക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമുൾപ്പെടെ സഞ്ചാരികൾ ഉൾക്കൊള്ളണമെന്നാണ് പഞ്ചായത്തധികൃതരുടെ മുന്നറിയിപ്പ്.