നിലമ്പൂർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉപയോഗിക്കുന്ന സ്ഥിരം നമ്പറുകൾ ചെലവായില്ലെന്ന് എ വിജയരാഘവൻ. ചില നമ്പറുകൾ ഇറക്കി വിവാദമുണ്ടാക്കി നാടകീയത സൃഷ്ടിച്ച് മൗലിക വിഷയങ്ങളിൽ നിന്നും ശ്രദ്ധതിരിക്കുകയാണ് യുഡിഎഫ് രീതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുഡിഎഫ് മാധ്യമങ്ങളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അജണ്ടകൾ രൂപപ്പെടുത്തും. അതെല്ലാം നിലമ്പൂരിൽ തകർന്നടിഞ്ഞതിനാൽ അവശ നിലയിലാണ് യുഡിഎഫ്. കോൺഗ്രസ് നേതാക്കൾ എഴുതിക്കൊടുത്ത പ്രസംഗം വായിച്ചു നോക്കാത്തത് കൊണ്ടാണ് പ്രിയങ്കയുടെ പ്രസംഗത്തിൽ ക്ഷേമപെൻഷനെക്കുറിച്ചുള്ള മോശം പരാമർശം കടന്നുകൂടിയത് എന്നും അദ്ദേഹം പറഞ്ഞു.
പെട്ടിക്കഥ നല്ല നിലയിൽ പൊട്ടി. മാംസ വേട്ടക്കായി സ്ഥാപിച്ച പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം പോലും രാഷ്‌ട്രീയ ആയുധമാക്കാനാണ് യുഡിഎഫ് ശ്രമിച്ചത് എന്നും എ വിജയരാഘവൻ പറഞ്ഞു. തുടക്കം മുതൽ വർഗീയതയിൽ ഊന്നിയാണ് യുഡിഎഫ് പ്രചാരണം. മലപ്പുറത്തെ വർഗീയമായി ബ്രാൻഡ് ചെയ്യാനാണ് ശ്രമിച്ചത്. ഇടതുപക്ഷം മലപ്പുറത്തിന് എതിരാണെന്ന് വരുത്താനള്ള നീക്കം പരാജയപ്പെട്ടു. മലപ്പുറത്തിന്റെ ബഹുസ്വരതയുടെ കാവലാൾ ഇടതുപക്ഷമാണെന്ന് ജനത്തിന് ബോധ്യപ്പെടാൻ വിവാദം വഴിയൊരുക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.