തിരുവനന്തപുരം: പാതിവില തട്ടിപ്പിൽ സംസ്ഥാനത്ത് 600 കേസുകൾ റജിസ്റ്റർ ചെയ്തു. 350 എണ്ണം ക്രൈംബ്രാഞ്ചിന് ഇന്നു കൈമാറിയേക്കും. ഒന്നാം പ്രതി അനന്തു കൃഷ്ണന്റെ പണം എങ്ങോട്ടാണു പോയതെന്ന അന്വേഷണം ക്രൈംബ്രാഞ്ച് തുടങ്ങി. രണ്ടാംപ്രതി സായിഗ്രാം ഗ്ലോബൽ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നു തിരുവനന്തപുരത്തു കോടതി പരിഗണിക്കും.
അക്കൗണ്ടിൽ പണം സ്വീകരിച്ച അനന്തു കൃഷ്ണനാണു തട്ടിപ്പിന്റെ മുഴുവൻ ഉത്തരവാദിത്തമെന്നാണു ജാമ്യാപേക്ഷയിൽ അവകാശപ്പെടുന്നത്. ആനന്ദകുമാറിന്റെ പങ്കിനെക്കുറിച്ച് പൊലീസ് ഇന്നു കോടതിയിലിൽ റിപ്പോർട്ട് നൽകും. കണ്ണൂർ സീഡ് സൊസൈറ്റിയിലെ വനിതാ അംഗങ്ങൾക്ക് പകുതി നിരക്കിൽ ഇരുചക്രവാഹനം വാഗ്ദാനം ചെയ്ത് 2.96 കോടി രൂപ തട്ടിയെടുത്തുവെന്ന കേസാണു പരിഗണിക്കുന്നത്. ഡോ. ബീന സെബാസ്റ്റ്യൻ, ഷീബ സുരേഷ്, കെ.പി.സുമ, ഇന്ദിര, കോൺഗ്രസ് നേതാവ് ലാലി വിൻസന്റ് എന്നിവരാണു മറ്റു പ്രതികൾ.