ഇടുക്കി : മൂന്നാറിൽ കാട്ടാന പടയപ്പയുടെ പരാക്രമം തുടരുന്നു. മദപ്പാടിലായ പടയപ്പ രാത്രികാലങ്ങളിൽ റോഡുകളിൽ നിലയുറപ്പിക്കുകയാണ്. മറയൂർ മൂന്നാർ റോഡിലെ എട്ടാം മൈലിൽ വാഹനങ്ങൾ തടഞ്ഞു. പിക്കപ്പ് വാനിൽ നിന്ന് തണ്ണിമത്തൻ എടുത്ത് ഭക്ഷിച്ചു. രാത്രി കെഎസ്ആർടിസി ബസ്സിന് നേരെ പാഞ്ഞെടുക്കുകയും ചെയ്തു. മദപ്പാടിലായ പടയപ്പയുടെ ആക്രമണം രൂക്ഷമാണ്.
കഴിഞ്ഞദിവസം പടയപ്പയുടെ ആക്രമണത്തിൽ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മൂന്നാർ വാഗവരയിൽ ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന അമ്മയ്ക്കും മകനും നേരെയാണ് കാട്ടാന ആക്രമണം നടത്തിയത്. തൃശൂർ സ്വദേശിയായ മേയ്ക്കപ്പ് ആർട്ടിസ്റ്റ് ഡിൽജിയും മകൻ ബിനിലും മറയൂരിലേക്ക് പോകും വഴിയാണ് അപകടം.
വഴിയിൽ ആനയെ കണ്ട ഇവർ വാഹനം നിർത്തി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഡിൽജയെ പടയപ്പ എടുത്തെറിയുകയായിരുന്നു. ആക്രമണത്തിൽ ഡിൽജയുടെ ഇടുപ്പെല്ല് പൊട്ടി. ഡിൽജ നിലവിൽ തൃശ്ശൂർ അമല ആശുപത്രിയിൽ ചികിത്സയിലാണ്.