ഗുരുവായൂർ ആനയോട്ടം മാർച്ച് 10ന്. ആനകളും ഭക്തരും തമ്മിൽ നിശ്ചിതമായ അകലം പാലിച്ച് ആനയോട്ട ചടങ്ങ് നടത്താൻ ഉന്നത തലയോഗം തീരുമാനിച്ചു. ആന ചികിത്സ വിദഗ്ധ സമിതി കണ്ടെത്തിയ 10 ആനകളിൽ നിന്ന് മുൻ നിരയിൽ ഓടാനുള്ള അഞ്ച് ആനകളെ മാർച്ച് 9ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആനകൾ തുടരെ ഇടയുന്ന സാഹചര്യം കണക്കിലെടുത്ത് സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കാനും യോഗം തീരുമാനിച്ചു. മദപ്പാട് അടുത്തുവരുന്ന ആനകളെയും ആക്രമണ സ്വഭാവമുള്ള ആനകളെയും ചടങ്ങിൽ പങ്കെടുപ്പിക്കില്ല.
ചടങ്ങിൽ പങ്കെടുക്കാനുള്ള ആനകളെ ഉച്ചക്ക് രണ്ട് മണിയോടെ മഞ്ജുളാൽ പരിസരത്ത് എത്തിക്കും. ക്ഷേത്രത്തിൽ നാഴികമണി മൂന്ന് അടിക്കുന്നതോടെ പാപ്പാന്മാർ ക്ഷേത്രത്തിൽ നിന്ന് ഓടിയെത്തി മഞ്ജുളാലിന് മുന്നിൽ അണിനിരത്തിയ ആനകളെ മണി അണിയിക്കും.
മാരാർ ശംഖ് മുഴക്കുന്നതോടെ ആനകൾ ഓടാൻ തുടങ്ങും. ആദ്യം ക്ഷേത്ര ഗോപുരം കടക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ആനയോട്ടത്തിന് അവസാനമാവുക.