സെക്രട്ടേറിയറ്റിന് മുന്നിൽ ആശാ വർക്കർമാർ നടത്തുന്ന സമരം കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ വരുമെന്നാരോപിച്ചുളള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കാൽനടയാത്രക്കാരെ അടക്കം ബുദ്ധിമുട്ടിച്ചുളള സമരം ഹൈക്കോടതിയുടെ മുൻ ഉത്തരവുകളുടെ ലംഘനമാണെന്നാണ് ആരോപണം.
സമരത്തിൽ പങ്കെടുത്ത് സംസാരിച്ച രമേശ് ചെന്നത്തല അടക്കമുളളവരെ എതിർകക്ഷികളാക്കിയാണ് ഹർജി.
അതേസമയം, ആശാ പ്രവർത്തകരുടെ സമരത്തെ തള്ളിപ്പറഞ്ഞും അധിക്ഷേപിച്ചുമാണ് സിഐടിയു രംഗത്ത് വന്നത്. അരാജക സംഘടനകളുടെ സമര നാടകമെന്ന് എളമരം കരീം സമരത്തെ വിമർശിച്ചു. രാഷ്ട്രീയപ്രേരിത സമരത്തിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരം ചെയ്യാനുള്ള അവകാശം ഏതെങ്കിലും സംഘടനയുടെ കുത്തകയല്ലെന്ന് സമരസമിതി നേതാവ് തിരിച്ചടിച്ചു.
സമരത്തെ പിന്തുണച്ച് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി രംഗത്ത് വന്നു. ആശാവർക്കർമാരുടേത് ന്യായമായ സമരമാണെന്നും കേന്ദ്ര-സംസ്ഥാന സർക്കാർ കൂടിയാലോചിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും അവർ പറഞ്ഞു. ആശാ വർക്കർമാർക്ക് ഓണറേറിയമാണ് നൽകുന്നത്. അത് പാരിതോഷികമായാണ് കണക്കാക്കുന്നത്. ശമ്പളം എന്ന നിലയിൽ പോലും പ്രതിഫലം പരിഗണിക്കപ്പെടുന്നില്ല. വളരെ ഗൗരവമുള്ള വിഷയമാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.