കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിക്ക് പങ്കുണ്ട് എന്ന കാര്യം വ്യക്തമാണെന്ന് സിപിഐഎം നേതാവ് എ വിജയരാഘവൻ. പൊലീസിന്റെ അന്വേഷണം കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആണെന്നും കൊടകര കുഴല്‍പ്പണ കേസില്‍ തുടരന്വേഷണം മുങ്ങിപ്പോയി എന്നും അദ്ദേഹം പറഞ്ഞു.
പകല്‍ പോലെ വ്യക്തമായ കാര്യം ഒതുക്കി തീര്‍ക്കാനാണ് ശ്രമം. ഇതിലൂടെ ജനാധിപത്യ വ്യവസ്ഥയാണ് ലംഘിക്കപ്പെടുന്നത്. അപടകരമായ വീഴ്ചയാണ് നടക്കുന്നതെന്നും ഇത് അന്വേഷണ ഏജന്‍സികളുടെ പരാജയമാണെന്നും റോഡില്‍ കൂടെ പോകുന്നവരെ പിടിക്കാനുള്ളതല്ല ഏജന്‍സികളെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായി എതിരുള്ളവരെ പിടിച്ച് പേടിപ്പിക്കാനുള്ള ഏജന്‍സിയായി ഇ ഡി ചുരുങ്ങി. പൂര്‍ണമായി രാഷ്ട്രീയ ആവശ്യത്തിന് ഏജന്‍സിയെ ഉപയോഗിക്കുന്നുവെന്നും സംഘപരിവാറിൻ്റെ 35 ആം സംഘടനയാണ് ഇ ഡി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിലേക്ക് സിപിഐഎം നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടകര കുഴൽപ്പണക്കേസിൽ ബി ജെ പി നേതാക്കൾക്ക് ക്ലീൻ ചിറ്റ് നൽകിയ നടപടിക്കെതിരെയാണ് പ്രതിഷേധം.