സംസ്ഥാനത്ത് സാമൂഹ്യ ക്ഷേമ പെൻഷനുകളുടെ കുടിശികയിൽ ഒരു ഗഡുകൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. മെയ് മാസത്തെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടി നൽകാൻ നിർദേശിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
അടുത്ത മാസം പകുതിക്കുശേഷം പെൻഷൻ വിതരണം തുടങ്ങാനാണ് നിർദേശം. ഇതിനായി 1800 കോടി രൂപയോളം വേണ്ടിവരും. ഒരോ ഗുണഭോക്താവിനും 3,200 രൂപവീതം ലഭിക്കും.
അഞ്ച് ഗഡുക്കളാണ് പെൻഷൻ ഇനത്തിൽ കുടിശ്ശികയായുണ്ടായിരുന്നത്. അതിൽ രണ്ട് ഗഡു കഴിഞ്ഞ സാമ്പത്തിക വർഷം വിതരണം ചെയ്തിരുന്നു. സംസ്ഥാനത്തെ 62 ലക്ഷത്തോളം ഉപഭോക്താക്കൾക്കാണ് ക്ഷേമപെൻഷൻ ലഭിക്കുന്നത്. ഏപ്രിലിലെ ക്ഷേമ പെൻഷൻ വിഷുവിന് മുന്നോടിയായി വിതരണം ചെയ്തിരുന്നു. കഴിഞ്ഞ വർഷം മാർച്ച് മുതൽ അതത് മാസം തന്നെ പെൻഷൻ വിതരണം നടന്നിട്ടുണ്ട്.