പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനിൽ നിന്നുമുള്ള ഏത് തരം ആക്രമണത്തെയും നേരിടാൻ ഇന്ത്യ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. സൈനിക നീക്കത്തിന്റെ സൂചന നൽകികൊണ്ട് ഇന്ത്യ മിസൈൽ പരീക്ഷണം നടത്തി.
ലേസർ നിയന്ത്രിത മിസൈൽ പരീക്ഷണമാണ് നടത്തിയത്. ഗുജറാത്തിലെ സൂറത്തിൽ ഇന്ത്യൻ നാവികസേനയുടെ കപ്പലായ ഐഎൻഎസ് വിക്രാന്തിലാണ് മിസൈൽ പരീക്ഷണം നടന്നത്.
കറാച്ചി തീരത്ത് പാകിസ്ഥാൻ മിസൈൽ പരീക്ഷണം നടത്തുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയായിരുന്നു ഇന്ത്യയുടെ പരീക്ഷണം.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ചും ഭീകരർക്ക് മുന്നറിയിപ്പ് നൽകിയും പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി.