പരവൂർ പുറ്റിങ്ങൽ വെടിക്കെട്ടപകടക്കേസിലെ മുപ്പതാം പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. അടൂർ ഏറത്ത് രാജ്ഭവനിൽ അനുരാജിനെ(അനു)യാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്. സുഭാഷ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
തുടർനടപടികൾ തീരുമാനിക്കുന്നതിനായി മെയ് ഏഴിന് കേസ് വീണ്ടും പരിഗണിക്കും. ഇയാളെ പിടിക്കാൻ നിർവാഹമില്ലെന്ന് പോലീസ് കോടതിയെ അറിയിക്കുകയായിരുന്നു.
പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നതിനായി വിളംബര നോട്ടീസ് ഏറത്ത് പഞ്ചായത്ത് 12-ാം വാർഡിലെ 457-ാം നമ്പർ വീട്ടിലും സമീപത്തെ വായനശാലയടക്കമുള്ള പൊതുസ്ഥലങ്ങളിലും പതിച്ചിരുന്നു.
ഇയാൾ അറസ്റ്റ് ഭയന്ന് രണ്ട് വർഷം മുൻപ് നാടുവിട്ടെന്നാണ് ബന്ധുക്കളിൽ നിന്ന് പോലീസിന് കിട്ടിയ വിവരം. ഇയാളുടെ പേരിൽ സ്ഥാവര-ജംഗമ വസ്തുവകകൾ ഇല്ലെന്നും റവന്യൂ അധികൃതർ കോടതിയിൽ അറിയിച്ചിരുന്നു.
പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നതിനുമുൻപ് 30 ദിവസത്തെ നോട്ടീസ് നൽകണമെന്നാണ് വ്യവസ്ഥ. അതനുസരിച്ചു സമർപ്പിച്ച പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. ജബ്ബാർ, അഭിഭാഷക അമ്പിളി ജബ്ബാർ എന്നിവർ ഹാജരായി. 2016 ഏപ്രിൽ പത്തിനാണ് 110 പേരുടെ ജീവൻ നഷ്ടമായ പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് അപകടമുണ്ടായത്.