ടെൽ അവീവ്: ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി. ഇസ്രയേൽ വിമാനത്താവളത്തിൽ ഹൂതി വിമതർ മിസൈലാക്രമണം നടത്തിയതിനു പിന്നാലെയാണ് എയര്‍ ഇന്ത്യ സർവീസുകൾ നിർത്തിയത്. ടെൽ അവീവിലേക്കുള്ള സർവീസുകളാണ് നിർത്തിവച്ചത്. മേയ് 6 വരെയാണ് സർവീസുകൾ റദ്ദാക്കിയത്.
ഇസ്രയേലിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ രണ്ടു ദിവസത്തേക്കു നിർത്തിവച്ചു. ഇസ്രയേലിലെ പ്രധാന വിമാനത്താവളമായ ബെൻ ഗുറിയോണിൽ ഞായറാഴ്ച രാവിലെയാണ് യെമനിലെ ഹൂതി വിമതർ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയത്.
ആക്രമണത്തിനു പിന്നാലെ ഡൽഹിയിൽനിന്ന് ടെൽ അവീവിലേക്കുള്ള വിമാനം എയർ ഇന്ത്യ വഴിതിരിച്ചു വിട്ടിരുന്നു. അബുദാബിയിലേക്കാണ് വിമാനം വഴിതിരിച്ചു വിട്ടത്. എയർ ഇന്ത്യയെ കൂടാതെ ജർമനിയുടെ ലുഫ്താൻസ്, ബ്രിട്ടിഷ് എയർവെയ്സ്, യുഎസിന്റെ ഡെൽറ്റ എയർലൈൻസ് എന്നീ വിമാന സർവീസ് ദാതാക്കളും സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ലുഫ്താൻസ മേയ് 6 വരെയും ബ്രിട്ടിഷ് എയർവെയ്സ് ഏഴു വരെയുമാണ് സർവീസുകൾ നിർത്തിയത്.