വിഴിഞ്ഞത്ത് തുടങ്ങിയ തമ്മിലടിയുടെ പുതിയ വേര്‍ഷനാണ് കണ്ണൂരില്‍ സി.പി.എം വകയായി നടന്നത്. വിഴിഞ്ഞത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ആയിരുന്നുവെങ്കില്‍, കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷുമാണ്. വിഴിഞ്ഞത്ത് രാജീവ് ചന്ദ്രശേഖര്‍ കാണിച്ചത് അല്പ്പത്തരവും, അതിരുകടന്ന പ്രവൃത്തിയുമാണെന്ന് ട്രോളിയവരില്‍ മുമ്പില്‍ നിന്നത്, മന്ത്രി പി.എ. മുഹമ്മദ് റിയാസാണ്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഈ ജനാധിപത്യ വിരുദ്ധമായ കാര്യത്തില്‍ ഇടപെട്ടതെന്നും കുറ്റപ്പെടുത്തിയിരുന്നു. അതിനെതിരേ രാജീവ് ചന്ദ്രശേഖര്‍ മറുപടിയും നല്കി. കമ്യൂണിസ്റ്റ് രാജവംശത്തിന്റെ മരുമകന് പിടിച്ചില്ലെന്നായിരുന്നു മറുപടി.
രാജീവ് ചന്ദ്രശേഖറിനെ മുഹമ്മദ് റിയാസ് വീണ്ടും പരിഹസിച്ചു കൊണ്ട് മാധ്യമങ്ങള്‍ക്കു മുമ്പില്‍ എത്തി. ചുമരെഴുത്തും, പോസ്റ്റര്‍ ഒട്ടിക്കലും പ്രൊഫഷണള്‍ കോഴിസായി ചേര്‍ന്നിട്ടുണ്ടെന്നാണ് രാജീവിനെ കുറിച്ച് പറഞ്ഞത്. അതിനു ശേഷം ബി.ജെ.പി നേതാക്കളെല്ലാം മുഹമ്മദ് റിയാസിനെതിരേ രംഗത്തു വന്നെങ്കില്‍ ഫലമുണ്ടായില്ല. എന്നാല്‍, വിഴിഞ്ഞത്ത് രാജീവിനെ നഖശിഖാന്തം എതിര്‍ത്ത മുഹമ്മദ് റിയാസ് അധ്യക്ഷനായ സര്‍ക്കാര്‍ പരിപാടിയിലാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ വേദിയിലിരുത്തി ‘മാതൃക’ കാട്ടിയിരിക്കുന്നത്. ബി.ജെ.പിക്ക് ചെയ്യാമെങ്കില്‍ നമുക്കും ചെയ്യാമെന്ന മാതൃകയാണ് കാണിച്ചതെന്നു മാത്രം.
ഇവിടെ സദസ്സിലിരുന്ന് കെ.കെ. രാഗേഷ് വേദിയില്‍ കയറിയതിനെ വിമര്‍ശിക്കാന്‍ ഒരു ബി.ജെ. പി നേതാവു പോലും ഉണ്ടായില്ല എന്നതാണ് എടുത്തു കാണിക്കേണ്ട കാര്യം. പക്ഷെ, മാധ്യമങ്ങള്‍ അത് കണ്ടു പിടിച്ചു റിപ്പോര്‍ട്ടു ചെയ്തതോടെ വിവാദമായി. വിഴിഞ്ഞത്തുള്ള ചൊരുക്ക് കണ്ണൂരില്‍ വെച്ച് തീര്‍ത്തിരിക്കുകയാണ്. കടല്‍ച്ചൊരുക്ക് രാഷ്ട്രീയമായിട്ടാണ് ആരംഭിച്ചതെങ്കിലും ഇപ്പോഴത് സര്‍ക്കാര്‍ പരിപാടിയായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇനി സംസ്ഥാന സര്‍ക്കാരിന്റെ പരിപാടികളില്‍ ഒരു ബന്ധവുമില്ലാത്തവര്‍ വേദിയില്‍ കയറിയിരുന്നാലും അത്ഭുതപ്പെടാനില്ല എന്ന അവസ്ഥയാണ്. കേന്ദ്ര സര്‍ക്കാരും സമാന രീതിയില്‍ സര്‍ക്കാര്‍ പരിപാടികളെ ചാര്‍ട്ട് ചെയ്യും.
-
കെ.കെ. രാഗേഷ് പ്രതികരണം ഇങ്ങനെ
മന്ത്രിമാര്‍ക്കൊന്നും ഇല്ലാത്ത പ്രിവിലേജ് രാജീവ് ചന്ദ്രശേഖര്‍ എന്നു പറയുന്ന ബി.ജെ.പി നേതാവിന് കൊടുത്തു. അതാണ് യഥാര്‍ഥ പ്രശ്നം. ബി.ജെ.പിയുടെ പരിപാടിയായി അത് മാറ്റാന്‍ ശ്രമിച്ചു. മുഖ്യമന്ത്രിയുടെ പരിപാടിക്ക് ക്ഷണിച്ചാലും ഇല്ലെങ്കിലും അത് ഇപ്പോഴായാലും മുമ്പായാലും മുന്‍ എം.പിമാരും എം.എല്‍.എമാരും സ്റ്റേജില്‍ വേദിയില്‍ കയറി ഇരിക്കാറുണ്ട്. അത് എല്ലായിടത്തും എപ്പോഴും സംഭവിക്കാറുണ്ട്. അതൊരു മഹാ അപരാധമൊന്നുമല്ല. അത് സാധാരണ സംഭവിക്കാറുള്ള കാര്യമാണ്. മന്ത്രിമാര്‍ക്കു പോലും ഇരിക്കാന്‍ വേണ്ടി കഴിയാത്ത സ്ഥലത്ത് ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ വേദിയില്‍ ഇരുന്നതാണ് പ്രശ്നം. അതിനെ വെള്ള പൂശാന്‍ വേണ്ടിയിട്ടുണ്ടാക്കയ വാര്‍ത്തായാണിതെന്നാണ് കെ.കെ. രാഗേഷ് പറയുന്നത്.
കണ്ണൂര്‍ മുഴിപ്പിലങ്ങാടി ധര്‍മ്മടം ബീച്ച് ടൂറിസത്തിന്റെ ഉദ്ഘാടന വേദിയിലാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ വേദിയിലിരുത്തിയത്. സര്‍ക്കാര്‍ പരിപാടിയുടെ അധ്യക്ഷന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസായിരുന്നു. ഉദ്ഘാടകന്‍ മുഖ്യമന്ത്രിയും. ഔദ്യോഗിക നോട്ടീസില്‍ കെ.കെ രാഗേഷിന്റെ പേരുണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. എന്നിട്ടും, വേദിയിലേക്ക് മുന്‍ എംപിയെ സംഘാടകര്‍ ക്ഷണിക്കുകയായിരുന്നു. നോട്ടീസില്‍ ഇല്ലാത്ത ഒരു വിഷയം, ഔദ്യോഗികമാക്കണമെങ്കില് അതില്‍ ഉന്നതരുടെ ഇടപെടല്‍ നടന്നിരിക്കണം. ടൂറിയം വകുപ്പിന്റെ മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കുകയും, അദ്ദേഹത്തിന്റെ വകുപ്പിന്റെ പദ്ധതിയും ആയതിനാല്‍ നോട്ടീസില്‍ ഇല്ലാത്ത കാര്യത്തില്‍ നേരിട്ട് ഇഠപെട്ടത് മന്ത്രിയായിരിക്കാനാണ് സാധ്യത.
മാത്രമല്ല, മറ്റുദ്യോഗസ്ഥര്‍ക്ക് അത്തരമൊരു നീക്കം നടത്തുന്നതില്‍ പരിമിതിയുണ്ട്. ഉന്നത ഉദ്യോഗസ്ഥരോ, മന്ത്രിയോ മന്ത്രിയുടെ ഓഫീസോ പറയാതെ സര്‍ക്കാര്‍ പരിപാടിയില്‍ മാറ്റം വരുത്താന്‍ അനുമതിയില്ല എന്നതാണ് വസ്തുത. അഥവാ അങ്ങനെ മാറ്റം വരുത്തിയാല്‍ അതിന് തക്കതായ മറുപടിയും നല്‍കേണ്ടി വരും. പ്രത്യേകിച്ച് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയായതിനാല്‍ അത് അതീവ ഗൗരവത്തോടെയും സൂക്ഷ്മതയോടെയും മാത്രമേ ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യൂ. പ്രാസംഗികര്‍ പോലും അനാവശ്യമായോ, അസ്ഥാനത്തോ വാക്കുകള്‍ ഉപയോഗിച്ചാല്‍ പോലും ഇടപെട്ട് മുഖത്തുനോക്കി വിമര്‍ശിക്കുന്ന ആളാണ് മുഖ്യമന്ത്രി. ആങ്കര്‍മാര്‍, സ്വാഗത പ്രാസംഗികര്‍, വേദിയില്‍ ഇരിക്കേണ്ടവര്‍ എന്നിവയ്ക്കെല്ലാം മുഖ്യമന്ത്രിക്ക് നിഷ്ക്കര്‍ഷയുള്ളതാണ്.
ആ വേദിയിലാണ് നോട്ടീസില്‍ ഇല്ലാത്ത, നിലവില്‍ ഒരു പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയായിരിക്കുന്ന നേതാവിനെ വേദിയില്‍ ഇരുത്തിയത്. ഇതാണ് രാഷ്ട്രീയ പ്രത്യാക്രമണം. വിഴിഞ്ഞത്ത് ബി.ജെ.പിക്ക് എന്തുമാകാമെങ്കില്‍ കണ്ണൂരില്‍ ഇത് സര്‍വ്വ സാധാരണമാണെന്ന് കെ.കെ. രാഗേഷും പ്രതികരിച്ചിരിക്കുകയാണ്. ഇത് അത്രവല്യ അപരാധമൊന്നുമല്ലെന്നാണ് രാഗേഷിന്റെ പ്രതികരണം. ഇങ്ങനെ സാധാരണമായ ഒരു കാര്യം സി.പി.എം ചെയ്യുമ്പോള്‍ പിന്നെ എന്തിനാണ് വിഴിഞ്ഞത്ത് മുഹമ്മദ് റിയാസിന്റെ ചോര തിളച്ചതെന്ന ചോദ്യം ബാക്കി നില്ക്കും. അതിനാണ് ഉത്തരം പറയേണ്ടത്. ഒരാള്‍ തെറ്റു ചെയ്താല്‍ അത് തിരുത്തുകയാണ് വേണ്ടത്.
അല്ലാതെ അയാള്‍ കാണിച്ച അതേ രീതിയിലെ തെറ്റ് ആവര്‍ത്തിച്ചല്ല സമൂഹത്തിന് മാതൃക കാട്ടേണ്ടത്. സി.പി.എം ഇവിടെ കാണിച്ചത്, ബി.ജെ.പി ചെയ്ത അതേ തെറ്റ് പിന്തുടരുകയായിരുന്നു. അവര്‍ ചെയ്താല്‍ ഞങ്ങളും ചെയ്യും എന്ന ഒരു ലൈന്‍. വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ ഓഫീസാണ് വേദിയിലിരിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയത്. അതില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളെയും ഉള്‍പ്പെടുത്തിയിരുന്നു. മറ്റു മന്ത്രിമാരെല്ലാം സദസ്സിലാണ് ഇരുന്നതും. ഈ ഘട്ടത്തിലാണ് മുന്‍ കേന്ദ്രമന്ത്രിയും നിലവില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിനെ വേദിയില്‍ ഇരുത്തി നരേന്ദ്രമോദി പിണറായി വിജയന് സര്‍ക്കാരിന് മറുപടി നല്‍കിയത്.
ഇതിനു ബദലായാണ് കണ്ണൂരിലെ പരിപാടിക്ക് സംസ്ഥാന സര്‍ക്കാര്‍ മുഖ്യമന്ത്രിക്കൊപ്പം മുന്‍ എംപിയും നിലവില്‍ സി.പി.എം കണ്ണൂര്‍ ജില്ലാസെക്രട്ടറിയുമായ കെ.കെ രാഗേഷിനെ വേദിയിലിരുത്തി ബി.ജെ.പിക്ക് മറുപടി നല്‍കിയത്. 80 കോടിയുടെ നവീകരണം പദ്ധതിയാണ് ബീച്ചില്‍ നടപ്പാക്കിയത്. ഇത് ടൂറിസം വകുപ്പിന്റെ കീഴിലാണ് നടന്നത്. ടൂറിസം മന്ത്രി മുങമ്മദ് റിയാസാണ്. രാജീവ് ചന്ദ്രശേഖറും പി.എ മുഹമ്മദ് റിയാസും തമ്മില്‍ വലിയ രീതിയില്‍ വാക്ക് പോര് നടക്കുകയുമാണ്. രാജീവിന് സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കാമെങ്കില്‍ കെ.കെ. രാഗേഷിനും മുന്‍ എംപി എന്ന നിലയില്‍ പങ്കെടുക്കാമെന്നാണ് മുഹമ്മദ് റിയാസ്# കാട്ടിക്കൊടുത്തിരിക്കുന്നത്.
CONTENT HIGH LIGHTS; Did Vizhinjam Kadal “Chorukku” end up on Kannur “beach”?: Was that incident a great crime?: CPM Kannur District Secretary is also on the way to BJP State President?; Can ‘former’ public representatives sit in government programs?; K.K. Ragesh starts a new discussion