തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്ഥിരം ജീവനക്കാർക്ക് ഇൻഷുറൻസ് പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. 25095 ജീവനക്കാർക്കാണ് ഈ പദ്ധതിയുടെ ഫലം ലഭിക്കുക. കെ.എസ്.ആർ.ടി.സിയും എസ്.ബി.ഐയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതി പ്രകാരം കെ.എസ്.ആർ.ടി.സിയുടെ സ്ഥിരം ജീവനക്കാരിൽ ആരെങ്കിലും അപകടത്തിൽപ്പെട്ട് മരിച്ചാൽ കുടുംബത്തിന് ഒരു കോടി രൂപ ലഭിക്കും. കൂടാതെ ജീവനക്കാർക്ക് ഗുരുതരമായ വൈകല്യങ്ങൾ സംഭവിച്ചാൽ 80 ലക്ഷം രൂപയും ലഭിക്കുന്നതാണ് പദ്ധതി.
ഈ പദ്ധതിയുടെ വിഹിതം കെ.എസ്.ആർ.ടി.സിയാണ് മുടക്കുന്നത്. ജീവനക്കാർ ഇതിലേക്ക് വിഹിതം നൽകേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. . മേയ്ദിന സമ്മാനമായി ലോക തൊഴിലാളി ദിനത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകിയതും വളരെ ശ്രദ്ധ നേടിയിരുന്നു.
ഒന്നാം തീയതി ജീവനക്കാർക്ക് ശമ്പളം നൽകാനായി 100 കോടി രൂപയുടെ ഓവർഡ്രാഫ്റ്റ് എടുക്കുന്നത് വൻ ബാധ്യതയാണെന്ന മുൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനക്കും ഗണേഷ്കുമാർ മറുപടി നൽകി. ശമ്പളം നൽകണം എന്നത് താൻ ഒറ്റക്കെടുത്ത തീരുമാനമല്ലെന്നും മുഖ്യമന്ത്രി ആവിശ്യപ്പെട്ടതാണെന്നും ഗണേഷ്കുമാർ പറഞ്ഞു. ഇക്കാര്യത്തിൽ എന്തെങ്കിലും എതിർപ്പുള്ളവർ മഖ്യമന്ത്രിയോട് ചോദിച്ചാൽ മതിയെന്നും ശമ്പളം നൽകുന്നത് എൽ.ഡി.എഫ് സർക്കാറാണ്. തനിക്ക് അതിന്റെ ക്രഡിറ്റ് ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.