പാകിസ്താന്റെ ഷെല്ലാക്രമണത്തിൽ 2 വിദ്യാർഥികൾ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ പൂഞ്ചിലുള്ള ക്രൈസ്റ്റ് സ്കൂളിലിനു സമീപം പാക്കിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിലാണ് വിദ്യാർഥികൾ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ കോൺവെന്റ് സ്കൂൾ തകർന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ആക്രമണത്തിൽ 7 പുരോഹിതർക്കും കന്യസ്ത്രീകൾക്കും പരിക്കേറ്റു.
വാർത്താസമ്മേളനത്തിൽ നിന്ന്
മെയ് 7ന് പാകിസ്താൻ നടത്തിയ ഷെല്ല് ആക്രമണത്തിലാണ് സ്കൂൾ തകർന്നത്. രണ്ട് കുട്ടികൾ മരിക്കുകയും പുരോഹിതർക്കുൾപ്പെടെ പരുക്കേൽക്കുകയും ചെയ്തു. മരിച്ച വിദ്യാർത്ഥികൾ പൂഞ്ചിലെ ക്രൈസ്റ്റ് സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു. അവരുടെ വീടുകൾ സ്കൂളിന്റെ അതിർത്തി മതിലിനോട് ചേർന്നായിരുന്നു. പാകിസ്താനിലെ ഒമ്പത് കേന്ദ്രങ്ങളിലെ തീവ്രവാദ ക്യാമ്പുകളിൽ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാകിസ്താൻ ഷെല്ല് ആക്രമണം ശക്തമാക്കിയത്.
പാക് പട്ടാളം ആരാധനാലയങ്ങൾ ആക്രമിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. മതവിദ്വേഷമുണ്ടാക്കാനാണ് പാക് ശ്രമമെന്നും പൂഞ്ചിലെ നംഖാന സാഹേബ് ഗുരുദ്വാര ആക്രമിച്ചത് പാകിസ്താനാണെന്നും ഇന്ത്യ വ്യക്തമാക്കി. ഗുരുദ്വാര ആക്രമിച്ചത് ഇന്ത്യയെന്നത് പാകിസ്താന്റെ നുണപ്രചരണമാണെന്നും വാർത്താസമ്മേളനത്തിൽ വിക്രം മിസ്രി പറഞ്ഞു. ആരാധനലയങ്ങൾ ആക്രമിച്ചു എന്ന പ്രചാരണത്തിലൂടെ വർഗീയ മുതലെടുപ്പും പാകിസ്താൻ നടത്തുന്നുവെന്ന് അദേഹം പറഞ്ഞു.