കൊച്ചി: കൈക്കൂലിക്കേസിൽ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നക്ക് ജാമ്യം. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് കൊച്ചി കോർപറേഷനിലെ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നക്ക് ജാമ്യം അനുവദിച്ചത്. ഏപ്രിൽ 30 നാണ് കൈക്കൂലിക്കേസിൽ സ്വപ്നയെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
ബിൽഡിങ് ഡ്രോയിങ് പെർമിറ്റിന് അനുമതി നൽകാൻ 25,000 രൂപയായിരുന്നു സ്വപ്ന കൈക്കൂലിയായി ആദ്യം ആവശ്യപ്പെട്ടത്. വിലപേശലിനൊടുവിൽ 15000 രൂപയാക്കി. മക്കളുമായി കാറിലെത്തി കൈക്കൂലി വാങ്ങുന്നതിനിടെ നാടകീയമായാണ് വിജിലൻസ് സംഘം നടുറോഡിൽ വച്ച് സ്വപ്നയെ പിടികൂടിയത്.
ഔദ്യോഗിക കാലയളവിൽ സ്വപ്ന വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് നിലവിൽ വിജിലൻസ് സംഘം. കോർപ്പറേഷൻ പരിധിയിൽ സ്വപ്ന നൽകിയ മുഴുവൻ ബിൽഡിംഗ് പെർമിറ്റ് രേഖകളും വിജിലൻസ് റെയ്ഡിലൂടെ പിടിച്ചെടുത്തു.