ചിന്നക്കനാൽ: ചിന്നക്കനാലിൽ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം. കുമളി – മൂന്നാർ സംസ്ഥാന പാതയിൽ ഇറങ്ങിയ കൊമ്പൻ വഴിയോര കടകൾ തകർത്തു. സംസ്ഥാനപാതയിൽ പെരിയകനാലിന് സമീപം പുതുപെരട്ട് ഭാഗത്താണ് കാട്ടാന ഇറങ്ങിയത്. ഒടുവിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് ആനയെ തുരുത്തിയത്.
രാവിലെ നാലുമണിയോടുകൂടിയാണ് സംഭവം.വഴിയോരത്ത് സ്ഥിതി ചെയ്തിരുന്ന നാല് കടകൾ ആന തകർക്കുകയായിരുന്നു. കൈതച്ചക്കകൾ സൂക്ഷിച്ചിരുന്ന കടകളാണ് തകർത്തത്. രണ്ട് മണിക്കൂറോളം വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ വഴിയിൽ കുടുങ്ങി.
അതേസമയം മലപ്പുറം കാളികാവിൽ കടുവ ആക്രമിച്ചതായി സംശയിക്കുന്ന ടാപ്പിംഗ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കാളികാവ് കല്ലാമൂല സ്വദേശി ഗഫൂർ ആണ് മരിച്ചത്. ആർ ആർ ടി പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഗഫൂറിനെ കടുവ പിടിച്ചുകൊണ്ടുപോവുന്നത് കണ്ടുവെന്ന് മറ്റൊരു ടാപ്പിംഗ് തൊഴിലാളിയാണ് പറഞ്ഞത്.