തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ പ്രതിയായ സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിന് ജാമ്യമില്ല. ബെയ്ലിനെ സെഷൻസ് കോടതി 27വരെ റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ശ്യാമിലിയുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായതിനെ തുടര്‍ന്ന് പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് മര്‍ദിച്ചതെന്നും കരുതിക്കൂട്ടി ചെയ്തതല്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത് എന്നാൽ കോടതി അത് പരിഗണിച്ചില്ല.
തൊഴിലിടത്ത് നടന്ന അതിക്രമത്തെ ഗൗരവമായി കാരണമെന്നും ജാമ്യം നല്‍കരുതെന്നുമുള്ള പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് കോടതി ബെയ്ലിന് ദാസിനെ റിമാന്‍ഡ് ചെയ്തത്. അഡ്വ. ബെയ്ലിന് ദാസിനു ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ തീര്‍ച്ചയായും സ്വാധീനിക്കുമെന്നു മര്‍ദനമേറ്റ ജൂനിയര്‍ അഭിഭാഷക ശ്യാമിലി നേരത്തെ പറഞ്ഞിരുന്നു. ഓഫിസില്‍ ഉണ്ടായിരുന്ന എത്ര പേര് തനിക്ക് അനുകൂലമായി സാക്ഷി പറയും എന്നറിയില്ലെന്നും ശ്യാമിലി പറഞ്ഞിരുന്നു. വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട കാര്യമില്ല, എല്ലാ വിഭാഗവും പിന്തുണ നല്‍കിയിട്ടുണ്ട്. കോടതി എന്തു തീരുമാനമെടുത്താലും തൃപ്തയായിരിക്കും. ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്. നീതി ഇപ്പോള്‍ത്തന്നെ കിട്ടിക്കഴിഞ്ഞു. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യസന്ധമാണ്. ഇപ്പോഴും അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ശ്യാമിലി പറഞ്ഞു.
ഇന്നലെ രാത്രി പിടിയിലായ പ്രതി ബെയ്ലിന് ദാസിനെ ഇന്നു മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജാമ്യം നിഷേധിച്ചത്. ശ്യാമിലിയാണ് തന്നെ ആദ്യം ആക്രമിച്ചത് എന്നാണ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടെ അഞ്ചു വകുപ്പുകളാണ് ബെയ്ലിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.