തിരുവനന്തപുരം: കിളിമാനൂരിൽ റാപ്പർ വേടന്റെ സംഗീത പരിപാടിക്കിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ. ആറ്റിങ്ങൽ ഇളമ്പ സ്വദേശി അരവിന്ദ് ആണ് നഗരൂർ പൊലീസിന്റെ പിടിയിലായത്. ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചതിനെ തുടർന്നാണ് അന്ന് സംഗീത പരിപാടി മാറ്റിവച്ചത്. ഇതോടെ പരിപാടി കാണാനെത്തിയ കാണികൾ രോഷാകുലരായി സംഘർഷം ഉണ്ടാക്കുകയായിരുന്നു.
പൊലീസിന് നേരെ ഉൾപ്പടെ ചെളി വാരി എറിഞ്ഞിരുന്നു. പരിപാടി മുടങ്ങിയ വിവരം രാത്രിയോടെ ഭാരവാഹികൾ മൈക്കിലൂടെ പ്രേക്ഷകരെ അറിയിച്ചതോടെ സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞ് ആരാധകർ പ്രതിഷേധിച്ചു. ടെക്നീഷ്യൻ മരിച്ചതിൽ മനോവിഷമമുണ്ടെന്നും ഈ സാഹചര്യത്തിൽ വേദിയിൽ പാടാൻ മാനസികമായ ബുദ്ധിമുട്ടുണ്ടെന്നും വേടൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. മറ്റൊരു ദിവസം ഇതേ നാടിന് മുന്നിൽ പാടാൻ വരുമെന്നും അദ്ദേഹം പറഞ്ഞു.
വേടന്റെ പരിപാടി ആരംഭിക്കുന്നതിന് മുമ്പാണ് അപകടം നടന്നത്. വൈകിട്ട് 4.30ഓടെയാണ് വേടൻ സ്ഥലത്തെത്തി സ്റ്റേജും സൗണ്ട് സിസ്റ്റവും പരിശോധിച്ച് വിശ്രമസ്ഥലത്തേക്ക് മടങ്ങിയത്. ഇതിന് ശേഷമാണ് ടെക്നീഷ്യൻ മരിച്ചത്. പിന്നാലെ സംഗീതപരിപാടിയും മാറ്റിവച്ചു. ഇതോടെ പരിപാടി കാണാനെത്തിയ കാണികൾ രോഷാകുലരായി.