കൊച്ചി: കശുവണ്ടിവ്യവസായിൽ നിന്ന് രണ്ട് കോടി കൈക്കൂലിവാങ്ങിയ കേസിൽ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റൻ്റ് ഡയറക്ടർ ശേഖർ കുമാറിനെ ചോദ്യം ചെയ്യുന്നത് വൈകും. പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം തുടർനടപടി സ്വീകരിക്കുന്നത് തിരിച്ചടിയാകുമെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു. കൊച്ചി സോണൽ ഓഫീസിനോട് ഇഡി ഡയറക്ടർ റിപ്പോർട്ട് തേടി. കേസിലെ പ്രതി മുരളി മുകേഷ് പ്രധാന ഹവാല ഇടപാടുകാരനാണെന്ന വിവരം വിജിലൻസിന് ലഭിച്ചു. രണ്ടാം പ്രതി വിൽസണിന്റെ ബാങ്ക് അക്കൗണ്ടിൽ വൻ തുകയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തി.
കേസിൽ പിടിയിലായ ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്തിന് ഇ ഡി ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.ഇഡിയുടെ ഫെമ കേസുകൾ കൈകാര്യം ചെയ്തിരുന്നത് രഞ്ജിത്തായിരുന്നു.