കോട്ടയം: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് ആവർത്തിച്ച് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ. ആശങ്കവേണ്ടെന്നും ഒക്ടോബർ അല്ലെങ്കിൽ നവംബറിൽ താരം വരുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം സ്റ്റേഡിയമാണ് പരിഗണനയിലുള്ളതെന്നും മന്ത്രി പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയം വിട്ടു നൽകുമോയെന്ന ചോദ്യത്തിന് സ്റ്റേഡിയം സർക്കാരിൻ്റേതെന്നും മന്ത്രി മറുപടി നൽകി. ഒക്ടോബർ അല്ലെങ്കിൽ നവംബറിലായിരിക്കും അർജന്റീന ടീം കേരളത്തിൽ എത്തുകയെന്നും മന്ത്രി പറഞ്ഞു.
അതേസമയം, അർജന്റീന ടീം കേരളത്തിൽ എത്തിയാൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പ്രഥമ പരിഗണന നൽകുന്നതിൽ ബിസിസിഐക്ക് എതിർപ്പ്. ഫുട്ബോൾ മത്സരം നടത്തിയാൽ വനിതാ ഏകദിന ലോകകപ്പ് വേദിയാക്കില്ലെന്ന് മുന്നറിയിപ്പ് നൽകി.ഫിറ്റ്നസ് ഇല്ലാത്ത കൊച്ചി സ്റ്റേഡിയത്തിൽ മത്സരം നടത്തുന്നതിൽ സാങ്കേതിക തടസവുമുണ്ട്.
അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ എത്തിയാൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പ്രഥമപരിഗണന നൽകുമെന്നായിരുന്നു കഴിഞ്ഞദിവസം കായികമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ മന്ത്രി പറഞ്ഞ ദിവസങ്ങളിൽ തന്നെയാണ് വനിതാ ഏകദിന ലോകകപ്പ് നടക്കുന്നത്. ബിസിസിഐ എപ്പക്സ് കൗൺസിൽ യോഗത്തിലായിരുന്നു കാര്യവട്ടം സ്പോർട്സ് സ്റ്റേഡിയം വേദിയായി തീരുമാനിച്ചത്.