ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴി ഇറാനിയൻ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തുകൊണ്ട് വ്യവസായി ഗൗതം അദാനിയുടെ കമ്പനികൾ യുഎസ് ഉപരോധം ലംഘിച്ചോ എന്ന് യുഎസ് പ്രോസിക്യൂട്ടർമാർ അന്വേഷിക്കുന്നുണ്ടെന്ന് റിപ്പോർട്ട് . യു.എസ് ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ് (DOJ) ഈ വിഷയത്തിൽ പുതിയ ഇൻവെസ്റ്റിഗേഷൻ ആരംഭിച്ചതായി വാൾ സ്ട്രീറ്റ് ജേണലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇറാനുമായി ബന്ധപ്പെട്ടുള്ള വ്യാപാരവുമായി ബന്ധപ്പെട്ട് യു.എസിന്റെ നിയന്ത്രണങ്ങൾ ഏതെങ്കിലും അദാനി ഗ്രൂപ്പ് കമ്പനി ലംഘിച്ചിട്ടുണ്ടോ എന്നതാണ് അന്വേഷിക്കുന്നത്. ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു നിന്ന് പേർഷ്യൻ ഗൾഫിലേക്കുള്ള പാതയിലൂടെ ടാങ്കറുകൾ സഞ്ചരിക്കുന്നതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അനുമതികളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കപ്പലുകൾ പലപ്പോഴും മറികടക്കുന്നത് സാധാരണമാണെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
എന്നിരുന്നാലും, ഇറാനിയൻ എൽപിജിയുമായി ബന്ധപ്പെട്ട വ്യാപാരത്തിൽ യാതൊരു ഇടപെടലും കമ്പനി നിഷേധിച്ചു, അതേക്കുറിച്ച് ഒരു അന്വേഷണവും നടത്തിയിട്ടില്ലെന്നും പറഞ്ഞു.
ഇറാനിൽ നിന്ന് പർച്ചേസ് നടത്തുന്നവർക്കെതിരെ ഇക്കഴിഞ്ഞ മെയ് മാസത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. എല്ലാ വിധത്തിലുമുള്ള ഇറാനിയൻ ഓയിൽ, പെട്രോ കെമിക്കൽ പ്രൊഡക്ടുകൾ എന്നിവ ഏതെങ്കിലും രാജ്യമോ, വ്യക്തിയോ വാങ്ങിയാൽ നടപടി നേരിടേണ്ടി വരുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നത്.
മാസങ്ങൾക്ക് മുമ്പാണ് യു.എസിൽ അദാനിക്കെതിരെ മറ്റൊരന്വേഷണം നടന്നത്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, അനന്തിരവൻ സാഗർ അദാനി എന്നിവർ ഊർജ്ജ മേഖലയിലെ സപ്ലൈ സംബന്ധിച്ച കരാറുകൾ ലഭിക്കുന്നതിനായി കൈക്കൂലി നൽകിയെന്ന ആരോപണത്തിൻമേലായിരുന്നു അന്വേഷണം നടന്നത്. ഇത്തരത്തിൽ ധനസമാഹരണവുമായി ബന്ധപ്പെട്ട് യു.എസിലെ നിക്ഷേപകരെ കബളിപ്പിക്കാൻ ശ്രമിച്ചു എന്നതായിരുന്നു കേസ്. എന്നാൽ ഈ വിധത്തിലുള്ള നടപടികളെ ‘അടിസ്ഥാനമില്ലാത്തത്’ എന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് അദാനി ചെയ്തത്.
ഇതിന് മുമ്പ് യു.എസ് ഷോർട് സെല്ലിങ് കമ്പനിയായ ഹിൻഡൻബർഗ് റിസർച്ച് അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് അദാനി ഓഹരികളിൽ കൂട്ടത്തകർച്ചയുണ്ടായി. എന്നാൽ പിന്നീട് കടബാധ്യതകൾ തീർത്തും, പുതിയ നിക്ഷേപങ്ങൾ നേടിയും പല അദാനി കമ്പനികളും തിരിച്ചു കയറ്റത്തിന്റെ പാതയിലായിരുന്നു.