ബംഗളൂരു: കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 32 കുട്ടികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 14 പേര്‍ക്ക് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്ബര്‍ക്കമുണ്ടെന്ന് സംശയിക്കുന്ന 80 വിദ്യാര്‍ഥികളെ വീടുകളില്‍ നിരീക്ഷണത്തിലാക്കിയതായി കര്‍ണാടക സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ജൂണ്‍ 25 നും ജൂലൈ 3 നും ഇടയിലായിരുന്നു കർണാടകയിൽ പത്താം ക്ലാസ് പരീക്ഷ നടന്നത്.
മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 9 വരെയാണ് സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാൽ, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റിവെക്കുകയായിരുന്നു. 7.60 ലക്ഷം വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്.
കണ്ടെയ്ന്മെന്റ് സോണിൽ നിന്നുള്ള 3911 വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിച്ചില്ല. അസുഖം ബാധിച്ചതിനാൽ 863 വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. പരീക്ഷയ്ക്ക് മുമ്ബ് വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച ശേഷമാണ് കുട്ടികളെയെല്ലാം ക്ലാസ് മുറികളില്‍ പ്രവേശിപ്പിച്ചത്. എന്നിട്ടും രോഗം സ്ഥിരീകരിച്ചത് ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞാഴ്ച ഹസനില്‍ നിന്നുള്ള പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് പരിശോധന നടത്തിയിട്ടും ജൂണ്‍ 25ന് ഒരു വിദ്യാര്‍ഥി പരീക്ഷ എഴുതിയതായും റിപ്പോര്‍ട്ടുണ്ട്. പരീക്ഷ എഴുതിയതിനു തൊട്ടുപിന്നാലെ കുട്ടിക്ക് കോവിഡ് പോസിറ്റീവാണെന്ന ഫലം വരുകയും ചെയ്തു.
കഴിഞ്ഞ ദിവസം 1600ലധികം പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ബംഗളൂരു നഗരത്തില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ആശുപത്രികൾ രോഗികളെ കൊണ്ട് നിറയുന്നതിനാല്‍ കാര്യമായ രോഗലക്ഷണങ്ങളുള്ളവർക്ക് മാത്രമേ ഇനി ആശുപത്രികളില്‍ ചികിത്സയുള്ളൂവെന്ന് കഴിഞ്ഞ ദിവസം സർക്കാർ തീരുമാനിച്ചിരുന്നു.
Comments