യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

google news
cyber attack

അമ്പലവയല്‍ : യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോകളാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പ്രതി അറസ്റ്റില്‍. ചുള്ളിയോട് പുതുച്ചാംകുന്നത്ത് അജിന്‍ പീറ്റര്‍ (29) എന്ന യുവാവാണ് അമ്പലവയല്‍ പോലീസിന്റെ പിടിയിലായത്. പരിചയക്കാരായ രണ്ടുപേരുടെ മൊബൈല്‍ നമ്പറുപയോഗിച്ച് അവരറിയാതെ വാട്സാപ്പ് അക്കൗണ്ടുണ്ടാക്കിയാണ് വീഡിയോ പ്രചരിപ്പിച്ചിരിക്കുന്നത്. യുവതിയുടെ പരാതിപ്രകാരം സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് ഇയാളെ പിടികൂടിയത്.


എം.ബി.എ. ബിരുദധാരിയായ അജിന്‍ പീറ്റര്‍ പരാതിക്കാരിയായ സ്ത്രീയുമായി മുന്‍പരിചയമുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ പിണങ്ങിയശേഷമാണ് പരാതിക്കാരിയായ യുവതിയുടെ ചിത്രങ്ങൾ മോര്‍ഫ് ചെയ്ത്  സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. അമ്പലവയല്‍ ബിവറേജസ് ഔട്ട്ലെറ്റിനു സമീപത്തെ ഇറച്ചിക്കടയിലെ കര്‍ണാടക സ്വദേശിയായ ജീവനക്കാരന്റെ നമ്പറുപയോഗിച്ചാണ് ഇയാള്‍ വാട്സാപ്പ് അക്കൗണ്ടുണ്ടാക്കിയത്. ജീവനക്കാരനുമായി സൗഹൃദമുണ്ടാക്കിയശേഷം പ്രതി ഇയാളറിയാതെ നമ്പര്‍ ഉപയോഗിക്കുകയായിരുന്നു. പിന്നീട്, അശ്ലീല വീഡിയോകളില്‍ പരാതിക്കാരിയുടെ തല മോര്‍ഫുചെയ്ത് ചേര്‍ക്കുകയായിരുന്നു. തമിഴ്നാട് പന്തല്ലൂര്‍ സ്വദേശിയായ മറ്റൊരാളുടെ ഫോണ്‍നമ്പറും ഇതേരീതിയില്‍ ഇയാള്‍ ദുരുപയോഗം ചെയ്തതായി പോലീസ് കണ്ടെത്തി.


കോളേജ് വിദ്യാര്‍ഥികളുടെ അശ്ലീല വീഡിയോ എന്ന തലക്കെട്ടോടെ പിന്നീടിത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. പരാതിക്കാരിയുടെ അയല്‍വാസികളുടെ വാട്സാപ്പ് നമ്പറിലേക്ക് ഈ വീഡിയോ അയക്കുകയും ചെയ്തു. പോലീസ് ഫോണ്‍നമ്പറിന്റെ ഉടമകളെ ചോദ്യംചെയ്തപ്പോഴാണ് യഥാര്‍ഥ പ്രതിയിലേക്കുളള സൂചനകള്‍ ലഭിച്ചത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. അമ്പലവയല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.വി. പളനി, സബ് ഇന്‍സ്‌പെക്ടര്‍ ഷാജഹാന്‍, സൈബര്‍ സെല്‍ സി.പി.ഒ.മാരായ മുഹമ്മദ് സക്കറിയ, വിജിത്ത്, അമ്പലവയല്‍ സ്റ്റേഷന്‍ സി.പി.ഒ.മാരായ രവി, ബിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags