ന്യൂഡൽഹി: ഏക സിവിൽ കോഡ് ബിൽ പാസാക്കി ഉത്തരാഖണ്ഡ് നിയമസഭ. ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡ് യു.സി.സി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാറി. വിദഗ്ധ സമിതി റിപ്പോർട്ടിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയിതിനു പിന്നാലെയാണ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ഏകസിവിൽ കോഡ് ബിൽ പാസാക്കിയത്.
ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനുള്ള കരട് റിപ്പോർട്ട് സർക്കാർ നിയോഗിച്ച സമിതി നേരത്തേ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്ക് കൈമാറിയിരുന്നു. സുപ്രീംകോടതി മുൻ ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്. ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്നത് 2022ലെ തിരഞ്ഞെടുപ്പു പ്രകടനപത്രികയിൽ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. സർക്കാർ അധികാരമേറ്റതിനു പിന്നാലെ ഇതിനായി പ്രത്യേകം സമിതിയെ നിയോഗിക്കുകയും ചെയ്തു. ബില്ല് ആർക്കും എതിരല്ലെന്നും എല്ലാവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെ നേട്ടത്തിനാണെന്നും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു.
“ഇന്ന് ഉത്തരാഖണ്ഡിനെ സംബന്ധിച്ചിടത്തോളം സുപ്രധാന ദിവസമാണ്. രാജ്യത്തുടനീളമുള്ള ആളുകൾ വളരെക്കാലമായി ആവശ്യപ്പെടുന്ന ഒരു ബിൽ ഞങ്ങൾ പാസാക്കി. അത് ആദ്യം പാസാക്കുന്നത് ഉത്തരാഖണ്ഡാണ്.
ഞങ്ങൾക്ക് അധികാരത്തിൽ വരാനും ഒടുവിൽ ബിൽ പാസാക്കാനും അവസരം നൽകിയ എല്ലാ എം.എൽ.എമാർക്കും ഉത്തരാഖണ്ഡിലെ ജനങ്ങൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു”- അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും ധാമി നന്ദി പറഞ്ഞു.
വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്തുക്കൾ, പിന്തുടർച്ചാവകാശം എന്നിവയിൽ എല്ലാ പൗരൻമാർക്കും തുല്യ നിയമം വ്യവസ്ഥ ചെയ്യുന്നുവെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, ഇതിൽനിന്ന് സംസ്ഥാനത്തെ 2.9 ശതമാനം വരുന്ന പട്ടിക വർഗ വിഭാഗങ്ങളെ ഒഴിവാക്കിയിരുന്നു. കൂടാതെ ഭരണഘടനയുടെ 21ാം ഭാഗമനുസരിച്ച് ആചാരപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന വ്യക്തികളെയും ബില്ലിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി. ഉത്തരാഖണ്ഡിൽ താമസിക്കുന്നവർക്കും സംസ്ഥാനത്തിനു പുറത്ത് താമസിക്കുന്ന ഉത്തരാഖണ്ഡ് സ്വദേശികൾക്കും നിയമം ബാധകമായിരിക്കും.
ബിൽ പ്രകാരം വിവാഹവും ലിവ് ഇൻ ബന്ധങ്ങളും രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാണ്. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവർ ഒരു മാസത്തിനകം തങ്ങളുടെ താമസ പരിധിയിലെ രജിസ്ട്രാർക്ക് നിശ്ചിത ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം. ഒരുമിച്ച് കഴിയുന്നവരിൽ ഒരാൾ പ്രായപൂർത്തി ആകാത്തയാളാണെങ്കിൽ രജിസ്ട്രേഷൻ അനുവദിക്കില്ല.
നിർബന്ധിച്ചോ തെറ്റിദ്ധരിപ്പിച്ചോ അന്യായമായ സ്വാധീനം ചെലുത്തിയോ ആണ് പങ്കാളിയുടെ സമ്മതം വാങ്ങിയതെങ്കിൽ അത്തരം ബന്ധവും രജിസ്റ്റർ ചെയ്യില്ല. രജിസ്ട്രേഷൻ നടത്താതെ ഒരു മാസത്തിലധികം ഒരുമിച്ച് കഴിഞ്ഞാൽ മൂന്നു മാസം വരെ തടവോ 10,000 രൂപവരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. ലിവ് ഇൻ ബന്ധത്തിലെ പങ്കാളി ഉപേക്ഷിച്ച് പോവുകയാണെങ്കിൽ സ്ത്രീക്ക് ജീവനാംശം തേടി കോടതിയെ സമീപിക്കാം. ഇത്തരം ബന്ധത്തിൽ ജനിക്കുന്ന കുട്ടിക്ക് നിയമപരമായ എല്ലാ അവകാശങ്ങളുമുണ്ടാകും.
വിവാഹ സമയത്ത് ദമ്പതികളിലാർക്കും ജീവിച്ചിരിക്കുന്ന മറ്റൊരു പങ്കാളി ഉണ്ടാകരുത്. വിവാഹത്തിന് പുരുഷന് 21 വയസ്സും സ്ത്രീക്ക് 18 വയസ്സും പൂർത്തിയായിരിക്കണം. സ്വന്തം മതാചാരപ്രകാരം വിവാഹ ചടങ്ങ് നടത്താം. ബഹുഭാര്യത്വം ബില്ലിൽ നിരോധിക്കുന്നുണ്ട്.
കോടതികൾ അനുവദിക്കുന്ന വിവാഹ മോചനങ്ങൾ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം രജിസ്റ്റർ ചെയ്യണം. സ്ത്രീക്കും പുരുഷനും വിവാഹമോചനത്തിനായി കോടതിയെ സമീപിക്കാം. ഭർത്താവ് ബലാത്സംഗത്തിനിരയാക്കുകയോ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയോ ചെയ്താലോ ഒന്നിലധികം ഭാര്യമാരുണ്ടെങ്കിലോ സ്ത്രീക്ക് വിവാഹമോചനം തേടാം. സവിശേഷ സാഹചര്യങ്ങളിൽ ഒഴികെ ദമ്പതികൾക്ക് വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനകം വിവാഹ മോചനത്തിനായി കോടതിയെ സമീപിക്കാൻ കഴിയില്ല.
ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ അനന്തരാവകാശമാണുള്ളത്. ദത്തെടുത്ത കുട്ടികൾക്കും സ്വന്തം മക്കൾക്കും തുല്യപരിഗണനയാണ്. ഒരു വ്യക്തി മരിച്ചാൽ പങ്കാളിക്കും മക്കൾക്കും മാതാപിതാക്കൾക്കും തുല്യ സ്വത്തവകാശമാണ്.
കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി നടത്തിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഏകീകൃത സിവിൽ കോഡ്. ബി ജെ പി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ നടപടികൾ വേഗത്തിലാക്കിയത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ