ബ്രിജ് ഭൂഷനെതിരായ ഗുസ്തി താരങ്ങളുടെ സമരം 23 ദിവസം പിന്നിട്ടു; പൊതുജന പിന്തുണ തേടാനുള്ള തീരുമാനവുമായി താരങ്ങൾ

ന്യൂഡൽഹി:ജന്തർ മന്ദറിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരം 23 ദിവസം പിന്നിട്ടു. സമരത്തിന് പൊതുജനങ്ങളുടെ പിന്തുണ തേടാനുള്ള തീരുമാനത്തിലാണ് ഗുസ്തി താരങ്ങൾ. ലൈംഗികാതിക്രമം നടത്തിയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങൾ സമരം നടത്തുന്നത്. അതേസമയം താരങ്ങളുടെ പരാതി ആദ്യ ഘട്ടത്തിൽ അന്വേഷിച്ച മേൽനോട്ട സമിതിക്കെതിരെ പരാതിക്കാരായ ഗുസ്തി താരങ്ങൾ രംഗത്തുവന്നിരുന്നു.
മൊഴി നൽകാൻ എത്തിയപ്പോൾ ബ്രിജ് ഭൂഷനെ ന്യായീകരിച്ചാണ് സമിതി അംഗങ്ങൾ സംസാരിച്ചത്. ബ്രിജ് ഭൂഷൻ ചെയ്ത കാര്യങ്ങൾ താരങ്ങൾ തെറ്റിദ്ധരിച്ചതാണെന്ന് സമിതി പറഞ്ഞു.പരാതിയുടെ ഓഡിയോ, വീഡിയോ തെളിവുകൾ സമിതി ആവശ്യപ്പെട്ടു. പരാതിക്കാർ സമിതിക്ക് മുന്നിൽ മൊഴി നൽകുമ്പോൾ പുരുഷൻമാരായ അംഗങ്ങൾ പുറത്തുനിൽക്കണമെന്ന ആവശ്യവും സമിതി അംഗീകരിച്ചില്ലെന്ന് താരങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.