പത്തനംതിട്ട: ഇലന്തൂർ നരബലിക്കേസിലെ ഡിഎൻഎ പരിശോധന പൂർത്തിയായി. പ്രതികളുടെ വീട്ടിൽ നിന്ന് ലഭിച്ച മൃതദേഹങ്ങൾ കൊല്ലപ്പെട്ട പത്മയുടേതും റോസ്ലിന്റേതുമാണെന്ന് സ്ഥിരീകരിച്ചു. പത്മയുടെ മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും.
കൊല്ലപ്പെട്ടതില്‍ ഒരാള്‍ റോസ്ലിന് തന്നെയെന്ന് ആദ്യ ഡി.എന്‍.എ പരിശോധനഫലത്തില്‍ പൊലീസ് സ്ഥിരീകരിച്ചിരുന്നു. 11 ഭാഗങ്ങളായാണ് റോസ്ലിന്റെ മൃതദേഹം ലഭിച്ചത്. നേരത്തെ പത്മത്തിന്റെതെന്ന് കരുതുന്ന മൃതദേഹാവാശിഷ്ടങ്ങളിലെ ആദ്യ പരിശോധന ഫലവും പുറത്ത് വന്നിരുന്നു.
കേസില്‍ കുറ്റപത്രം ഡിസംബര്‍ ആദ്യവാരം സമര്‍പ്പിക്കും. ഒക്ടോബര്‍ 12 നായിരുന്നു കേസില്‍ മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ് അതിവേഗ കുറ്റപത്രം സമര്‍പ്പിക്കുന്നത്.
കസ്റ്റഡിയില്‍ വാങ്ങി പ്രതികളെ ചോദ്യം ചെയ്യുന്നതും തെളിവെടുപ്പ് നടത്തുന്നതും അന്വേഷണ സംഘം പൂര്‍ത്തിയാക്കി. തുടര്‍ന്ന് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ പ്രതികളെ ഹാജരാക്കുകയും നവംബര്‍ 19 വരെ റിമാന്‍ഡില്‍ വിടാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.
കഴിഞ്ഞ ജൂൺ ആദ്യ ആഴ്ചയിലും സെപ്തംബർ അവസാന ആഴ്ചയിലുമായിട്ടാണ് കൊലപാതകങ്ങൾ നടന്നത്. 56 കഷണങ്ങളായിട്ടായിരുന്നു പത്മയുടെ മൃതദേഹം വെട്ടിമുറിച്ചത്. പത്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മകൻ മുഖ്യമന്ത്രിക്ക് രണ്ട് തവണ കത്ത് നല്‍കിയിരുന്നു. മൃതദേഹം വിട്ടു കിട്ടിയാലുടനെ ജന്മനാടായ തമിഴ്നാട്ടില്‍ കൊണ്ടുപോയി സംസ്കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
ഇലന്തൂർ സ്വദേശിയായ വൈദ്യൻ ഭഗവൽ സിംഗ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫി എന്നിവരാണ് കേസിലെ പ്രതികൾ.
Comments