ഗുരു അവസാനിപ്പിക്കാൻ ശ്രമിച്ച ദുരാചാരങ്ങൾ മടങ്ങി വരാൻ ശ്രമിക്കുന്നു;പാളിച്ചയുണ്ടെങ്കിൽ സന്യാസി ശ്രേഷ്ഠൻമാർ ഇടപെടണം

അന്ധവിശ്വാസം മനുഷ്യനെ ക്രിമിനലാക്കി മാറ്റുന്നുവെന്നത് നരബലിയിൽ കാണാം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നിയമ നിർമാണം നടത്താൻ ആലോചിക്കുന്നുണ്ട്. ഗുരുവിൻ്റെ നിലപാട് തുടരണം, സമൂഹത്തെ പിന്നോട്ടടിപ്പിക്കാൻ അനുവദിച്ച് കൂടാ. നവോത്ഥാന ചിന്ത ഉയർത്തിപ്പിടിക്കണം. ഈ ദൗത്യം ഏറ്റെടുക്കേണ്ട മേഖലയിൽ നിന്ന് അതില്ല എന്നത് ഖേദകരം.
മാധ്യമങ്ങൾ അയഥാർത്ഥ വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കരുത്. മനുഷ്യരുടെ ജീവിതത്തിലേക്ക് മാധ്യമങ്ങൾ ശ്രദ്ധ തിരിക്കണം. മന്ത്രവാദം, ചാത്തൻസേവ തുടങ്ങിയ പരസ്യങ്ങൾ പ്രസിദ്ധീകരിക്കരുത്. ജനങ്ങൾ കൂട്ടത്തോടെ ഇതിന് പിറകെ പോവുകയാണ്. ദുരാചാരത്തിൻ്റെ ദുർമൂർത്തികൾ ഉറഞ്ഞുതുള്ളുകയാണ്. നാടിൻ്റെ വികസനത്തെ കൂട്ടിയോജിപ്പിച്ച് മുന്നോട്ട് പോകേണ്ട ഗുരുവിൻ്റെ കാഴ്ചപ്പാടാണ് സർക്കാരിനുമുള്ളത്.
ശ്രീനാരായണഗുരുവിൻ്റെ ജീവിതം മുന്നോട്ട് വെച്ച സന്ദേശം കൂടുതൽ ആഴത്തിൽ മനസ്സിലാക്കുന്നിടത്തും ജീവിതത്തിൽ പകർത്തുന്നിടത്തും ആണ് ശിവഗിരി തീർത്ഥാടനം അർത്ഥവത്താകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.തീർത്ഥാടനത്തിൽ പാളിച്ചയുണ്ടെങ്കിൽ സന്യാസി ശ്രേഷ്ഠൻമാർ ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.