ന്യൂഡല്‍ഹി: കെ റെയിലിനെ കുറിച്ച് ബഡ്ജറ്റിന് ശേഷം സംസാരിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. മാദ്ധ്യമപ്രവര്‍ത്തകര്‍ കെ റെയിലിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത് ഉപേക്ഷിച്ചില്ലേയെന്ന മറുചോദ്യമാണ് കേന്ദ്ര മന്ത്രി ചോദിച്ചത്.
പദ്ധതിയെക്കുറിച്ച് പിന്നീട് ആരും ഒന്നും പറഞ്ഞ് കേട്ടില്ല, സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഒരു താത്പര്യവും കണ്ടതുമില്ല, ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനോട് തന്നെ ചോദിക്കുന്നതായിരിക്കും നല്ലതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.വളവുകള്‍ നിവര്‍ത്താനുള്ള പദ്ധതിരേഖ സംസ്ഥാന സര്‍ക്കാരിനു കൈമാറിയതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അതേസമയം കേരളത്തോട് ഒരുതരത്തിലുള്ള വിവേചനവും റെയില്‍വേക്ക് ഇല്ലെന്നും യുപിഎ സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്കിയതിനെക്കാള് ഏഴ് മടങ്ങ് അധികം വിഹിതം മോദി സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കി. 372 കോടി മാത്രമാണ് യുപിഎ സര്‍ക്കാര്‍ നല്‍കിയത്. മോദി ഭരണത്തില്‍ 2744 കോടി കിട്ടി. കേരളത്തിലെ റെയില്‍വേ വികസനത്തിന് രാഷ്ട്രീയ അടിസ്ഥാനത്തില്‍ വിവേചനം കാണിച്ചിട്ടില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
കേരളത്തില്‍ 35 അമൃത് സ്റ്റേഷനുകളും 92 മേല്‍പ്പാലങ്ങളുമാണ് പുതിയതായി അനുവദിച്ചത്. ശബരി റെയിലില്‍ വലിയ പ്രതീക്ഷയാണെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു. ശബരി റെയിലിന്റെ രണ്ട് അലൈൻമെന്റ് പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. 3 പുതിയ കൊറിടൊരുകളിലൂടെ 40900 സാ പുതിയ ട്രാക്കുകള്‍ നിര്‍മ്മിക്കും.ഓരോ ആഴ്ചയും 1 പുതിയ വന്ദേ ഭരത് ഇറക്കും. വന്ദേ സ്ലീപ്പര്‍, വന്ദേ മെട്രോ അടുത്ത വര്‍ഷം തുടങ്ങും.കേരളത്തില്‍ വന്ദേ ഭരത് നന്നായി പ്രവര്‍ത്തിക്കുന്നുവെന്നും റെയില്‍വേ മന്ത്രി അറിയിച്ചു.