കോഴിക്കോട് : വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ പൂജയ്‌ക്ക് ഹിന്ദു വിഭാഗത്തിന് അനുമതി നല്‍കിയത് ഏറെ വേദനാജനകമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍. മതേതരത്വത്തിന് വിഘാതമുണ്ടാക്കുന്ന വിധിയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
നിയമ നടപടികള്‍ സ്വീകരിക്കും. ഈ വിഷയത്തില്‍ തമ്മില്‍ തല്ലിക്കാന്‍ ശ്രമമുണ്ടെന്നും എന്നാല്‍ സമസ്ത അതിന് മുതിരില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്തയുടെ പോഷക സംഘടകള്‍ സമസ്തയെ ശക്തിപെടുത്താന്‍ വേണ്ടി ആവണം പ്രവര്‍ത്തിക്കേണ്ടത്.
രാജ്യത്തെ നിയമങ്ങൾ പാലിക്കണം. ഭരണകർത്താക്കളും വിധികർത്താക്കളും നിയമങ്ങൾ ലംഘിക്കുന്നവരാകരുത്. സമസ്തക്ക് പ്രതികരിക്കാൻ ഒരു ഭാഷയുണ്ട്. ആരെങ്കിലും പറയുന്ന ഭാഷയിൽ സമസ്ത പ്രതികരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത ബംഗളൂരുവിൽ സമ്മേളനം നടത്തിയതിനെ പരിഹസിക്കുന്നവരുണ്ട്. എവിടെ സമ്മേളനം നടത്തണമെന്ന് സമസ്ത തീരുമാനിക്കും. സമസ്തയെ ചെറുതാക്കി കാണിക്കുന്നവർക്കുള്ള മറുപടിയാണ് ഈ സമ്മേളനം. സുന്നത്ത് ജമാഅത്തിന് വേണ്ടി പ്രവർത്തിച്ചതിന്റെ പേരിൽ മഹല്ലുകളിൽനിന്ന് പിരിച്ചുവിടുന്ന പ്രവണതയുണ്ട്. വെറുതെ പിരിച്ചുവിടാൻ നിൽക്കേണ്ടതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
ഗ്യാൻവാപിയിൽ ആരാധന നടത്താനുള്ള വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിന് അടിയന്തര സ്റ്റേ ഇല്ലെന്ന് അലഹബാദ് ഹൈക്കോടതി പറഞ്ഞിരുന്നു. മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിൽ ഇടപെടാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു. വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മസ്ജിദ് കമ്മിറ്റിയും അറിയിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ