കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനു കണ്ണൂർ സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസർ തസ്തികയിൽ നിയമനം നൽകിയതിൽ ഹൈക്കോടതിയിൽനിന്നു തിരിച്ചടി. പ്രിയാ വർഗീസിന്റെ ഗവേഷണ കാലം അധ്യാപക പരിചയമായി കണക്കാക്കാനാകില്ലെന്നു ഹൈക്കോടതി നിരീക്ഷിച്ചു.
പ്രിയാ വർഗീസിസ് അവകാശപ്പെടുന്ന സേവനങ്ങൾ അധ്യാപന പരിചയം ആകില്ല. പ്രിയാ വർഗീസിന്റെ നിയമനത്തിനു മതിയായ യോഗ്യതയില്ലെന്നും യോഗ്യതകളെല്ലാം അക്കാദമികമായി കണക്കാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. അതിന്റെ അടിസ്ഥാനത്തിൽ പ്രിയാ വർഗീസിനു യോഗ്യതയുണ്ടോ എന്നു സർവകലാശാല പുനഃപരിശോധിക്കണം. ലിസ്റ്റിൽ നിലനിർത്തണോ എന്നു പരിശോധിച്ചു തീരുമാനിച്ച ശേഷം മാത്രം റാങ്ക് ലിസ്റ്റിൽ തുടർനടപടി എടുക്കാൻ കോടതി നിർദേശിച്ചു. നിയമനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിക്കാരുടെ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടായിരുന്നു വിധി.
കോടതി ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ഇവയാണ്
അധ്യാപക ജോലി ചെയ്യാത്തവരെ അധ്യാപന പരിചയമുള്ളവരായി കണക്കാക്കാനാവില്ല.
അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകയ്ക്ക് വേണ്ടത് എട്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമാണ്.
പ്രിയ വര്‍ഗീസ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ആവശ്യമായ കാലം പ്രവര്‍ത്തിച്ചിട്ടില്ല.
പഠിപ്പിച്ചാലേ അധ്യാപന പരിചയമാവൂ. ഗവേഷണകാലം അധ്യാപന പരിചമല്ല.
പിഎച്ച്ഡി കാലയളവ് ഫെലോഷിപ്പോടുകൂടിയാണ്. ഇത് ഡെപ്യൂട്ടേഷനിലാണ്. ഈ സമയം അധ്യാപന ജോലി ഒഴിവാക്കിയിട്ടുണ്ട്.
അധ്യാപക വേഷം അഴിച്ചുവെച്ച് വിദ്യാര്‍ഥിയായി മാറുന്ന ഈ കാലഘട്ടം അധ്യാപന പരിചയമായി കണക്കാക്കാനാവില്ല.
എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ പദവി അധ്യാപന പരിചയമായി കണക്കാക്കാനാവില്ല.
ഇവയെല്ലാം സ്ക്രൂട്ടണി കമ്മിറ്റി എങ്ങനെ യോഗ്യതയായി കണക്കാക്കിയെന്ന് കോടതി ചോദിച്ചു.
യുജിസി നിബന്ധനകള്‍ മറികടക്കാനാവില്ല. യുജിസി റഗുലേഷന് ആണ് പ്രധാനം എന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉറപ്പാക്കാന്‍ പരിചയ സമ്പത്ത് വേണം.