തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ ലേ സെക്രട്ടറി മൃദുലകുമാരിക്ക് സസ്പെന്ഷന്. ഉറ്റ ബന്ധുക്കളായ ഏഴു പേരെ നിയമിച്ചെന്ന പരാതിയിലാണ് അടിയന്തര നടപടി. മൃദുലകുമാരി ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും ഇടപാടുകളുടെ രേഖകള് നശിപ്പിച്ചെന്നും കണ്ടെത്തി.
എസ്എടി ആശുപത്രിയിലെ ബന്ധു നിയമനങ്ങളെക്കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. ജീവനക്കാരുടെ പരാതിയിൽ മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറാണ് അന്വേഷിക്കുന്നത്.
കൊവിഡ് കാലത്തെ അടിയന്തര സാഹചര്യമെന്ന പേരിലാണ് കോളജ് വിദ്യാർഥിയായ മകൻ, മകന്റെ കൂട്ടുകാരിയും കൂട്ടുകാരനും, ലേ സെക്രട്ടറിയുടെ അനുജത്തിയുടെ മകൾ, ഇവരുടെ ഭർത്താവ്, ലേ സെക്രട്ടറിയുടെ കുടുംബവീടിന് സമീപത്തെ അയൽവാസി തുടങ്ങിയവരെ പിൻവാതിലിലൂടെ കയറ്റിയത്.
എല്ലാവർക്കും മെഡിസെപ് കൗണ്ടറിലാണ് നിയമനം. മകന് മെഡിസെപ് കൗണ്ടറിന് പുറമെ സി.സി.ടി.വി നിരീക്ഷണ സ്റ്റുഡിയോയിലും ജോലിയുണ്ട്. ഇതോടെ ശമ്പളം രണ്ടായി. ലേ സെക്രട്ടറിയുടെ മകൻ രാവിലെ എത്തി ഒപ്പിട്ടശേഷം കോളജിലേക്ക് പോകും. ഇത് സംബന്ധിച്ച് ആഭ്യന്തരമായി പല പരാതികളും ഉയർന്നെങ്കിലും വെളിച്ചം കണ്ടില്ല.
കുടുംബശ്രീ വഴി ഒരുകൂട്ടം പേരെ നിയമിച്ചതിനൊപ്പമാണ് ഈ ആറുപേരെയും എസ്.എ.ടിയിൽ കയറ്റിയത്. ഗുരുതര ആരോപണം ഉയർന്നതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യുവിനാണ് അന്വേഷണ ചുമതല.
സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് ഈ നിയമനങ്ങൾ എന്ന ആക്ഷേപവും ഉയർന്നിരുന്നു. തിരുവനന്തപുരം കോർപറേഷൻ നിയമന വിവാദവുമായി ബന്ധപ്പെട്ട് ആരോപണനിഴലിലായ ഏരിയാ കമ്മിറ്റി അംഗത്തിന്റെ പങ്കിനെപ്പറ്റിയും ആക്ഷേപമുണ്ട്.
Comments