തിരുവില്വാമല: തൃശ്ശൂരിൽ കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ്. തിരുവില്വാമല സർവീസ് സഹകരണ ബാങ്കിലാണ് ജീവനക്കാരൻ രണ്ടു കോടിയിലധികം രൂപ തട്ടിയത്. സംഭവത്തിൽ ബാങ്ക് സെക്രട്ടറി പഴയന്നൂർ പോലീസിൽ പരാതി നൽകി.
നിക്ഷേപകരുടെ പേരിൽ വ്യാജ ഒപ്പും രേഖകളും ഉണ്ടാക്കി ബാങ്കിലെ ഹെഡ് ക്ലർക്കായ മലേശമംഗലം ചക്കച്ചൻകാട് സ്വദേശി സുനീഷ് പണം തട്ടിയെന്നാണ് പരാതി. 15 ൽ അധികം പേരിൽ നിന്നായി രണ്ടു കോടിയിലധികം രൂപയാണ് തട്ടിയത്. പണം പിൻവലിക്കാനായി നിക്ഷേപകർ ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തായത്.
പതിനഞ്ചോളം പേരുടെ പണമാണ് അപഹരിച്ചത്. സഹകരണ വകുപ്പ് തലത്തിൽ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തിരിമറി കണ്ടെത്തിയത്. സഹോദരങ്ങളുടെയും ബന്ധുകളുടെയും പേരുകളിൽ അക്കൗണ്ടുകൾ തുടങ്ങിയാണ് തുകകൾ പലപ്പോഴായി പിൻവലിച്ചത്. ശനിയാഴ്ച ചേർന്ന ഭരണ സമിതി യോഗം സുനീഷിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ബാങ്ക് സെക്രട്ടറി അറിയിച്ചു. ഇയാൾക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണ സമിതിയുടെ നിയന്ത്രണത്തിലുള്ളതാണ് ബാങ്ക്. മാർച്ച് മൂന്നിന് ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബാങ്ക് ജീവനക്കാരൻ കോടികൾ തട്ടിയെടുത്തെന്ന വാർത്ത പുറഞ്ഞുവന്നത്.