തൃശൂർ: കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഫെഡറലിസത്തെ തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും തൃശൂരിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് നടന്ന ‘മഹാജനസഭ’യുടെ ഉദ്ഘാടനം നിർവഹിക്കവെ ഖാർഗെ പറഞ്ഞു.
മോദി സർക്കാറിന്റെ നയങ്ങൾ സാധാരണക്കാരെയും ന്യൂനപക്ഷങ്ങളെയും വനിതകളെയുമാണ് കൂടുതൽ ബാധിച്ചത്. യുവാക്കൾ തൊഴിൽരഹിതരായി. സ്വകാര്യമേഖലയെയും മുതലാളിമാരെയുമാണ് മോദി പരിലാളിക്കുന്നത്. പൊതുമേഖലക്ക് തളർച്ചയുണ്ടായാൽ തിരികെയെത്തിക്കാനുള്ള ഉത്തരവാദിത്തം സർക്കാറിനുണ്ട്. എന്നാൽ, മോദി പൊതുമേഖലയെ തകർക്കുകയും സ്വകാര്യമേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. പണപ്പെരുപ്പം ദിനംപ്രതി വർധിക്കുന്നു. വിലക്കയറ്റം രൂക്ഷമായി. പാചകവാതക വില 400 രൂപയിൽനിന്ന് 1600 ആയി. മധ്യവർഗത്തെയും സാധാരണക്കാരെയും പണപ്പെരുപ്പം പ്രതിസന്ധിയിലാക്കി. കോർപറേറ്റുകൾക്കും ധനികർക്കുമായി കോടികൾ എഴുതിത്തള്ളുന്നു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ കൂടുതൽ തൊഴിൽ സൃഷ്ടിക്കും. എല്ലാവരെയും ഉൾക്കൊള്ളുന്ന നയമാകും കോൺഗ്രസിന്റെതെന്നും ഖാർഗെ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ